റഷ്യയിലും യുക്രെയ്നിലും ഡ്രോൺ ആക്രമണം; 10 മരണം
text_fieldsമോസ്കോ: റഷ്യയിലും യുക്രെയ്നിലും നടന്ന ഡ്രോൺ ആക്രമണങ്ങളിൽ 10 പേർ മരിച്ചു. മോസ്കോ പരിസരത്ത് നടന്ന യുക്രെയ്ൻ ഡ്രോൺ വർഷത്തിൽ അഞ്ചുപേരും യുക്രെയ്നിലെ വിവിധ മേഖലകളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്. റഷ്യയിൽ മോസ്കോ നഗരത്തിന് സമീപം ചെഖോവ് മുനിസിപ്പൽ ജില്ലയിൽ നൊവോസെൽകി വ്യവസായ സോണിലാണ് ആക്രമണമുണ്ടായത്. ലെനിൻഗ്രാഡ് മേഖലയിൽ ഓൺലൈൻ വ്യാപാര കമ്പനി വൈൽഡ്ബെറീസിന്റെ വെയർഹൗസും ആക്രമിക്കപ്പെട്ടു. രാത്രിയിൽ 320 യുക്രെയ്ൻ ഡ്രോണുകൾ തടുത്തിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയ്നിൽ ചോർനോമോർസ്ക് തുറമുഖത്ത് ടെർമിനലും ഓട്ടോമൊബൈൽ പ്ലാന്റും ആക്രമണത്തിനിരയായി. മിഖൊലേവ് തുറമുഖത്ത് സൈനിക ചരക്കുകപ്പലിലും പിവ്ഡെന്നിയിൽ മറ്റൊരു സൈനിക ചരക്കുകപ്പലിലും റഷ്യൻ ഡ്രോണുകൾ പതിച്ചു. ഒഡേസയിൽ ആയുധങ്ങളുമായി വന്ന രണ്ട് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടു. യുക്രെയ്നിൽ റഷ്യൻ ആക്രമണങ്ങളിൽ ഇതുവരെ 16,000 ലേറെ സിവിലിയന്മാർ കൊല്ലപ്പെട്ടതായാണ് കണക്ക്. സൈനിക മരണനിരക്ക് ഇരുരാജ്യങ്ങളും പുറത്തുവിട്ടിട്ടില്ല. നാലുവർഷം പിന്നിട്ട റഷ്യൻ അധിനിവേശത്തിനെതിരെ ശക്തമായി ചെറുത്തുനിൽക്കുന്ന യുക്രെയ്ൻ അടുത്തിടെ ദീർഘദൂര ഡ്രോണുകൾ വികസിപ്പിച്ചിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ ദിവസം ചെങ്കടൽ തീരത്ത് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം മൂന്ന് കുട്ടികളടക്കം ഏഴായി. അർഖിപോ- ഒസിപോവ്ക തീരത്തെ റിസോർട്ടിനുസമീപം നിറയെ സന്ദർശകരുള്ളിടത്താണ് ഡ്രോൺ പതിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

