ആരോഗ്യനില തൃപ്തികരമെന്ന് ഡോണൾഡ് ട്രംപ്; ബുദ്ധിശക്തി പരിശോധനയിൽ മുഴുവൻ മാർക്ക് നേടിയെന്നും അവകാശവാദം
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിലെ 'വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ' അടുത്തിടെ നടത്തിയ ശാരീരിക പരിശോധനകളുടെ ഫലങ്ങൾ തികച്ചും തൃപ്തികരവും മികച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ'വഴിയാണ് ട്രംപ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്.
ശാരീരിക ആരോഗ്യത്തിന് പുറമെ തന്റെ മാനസിക ബുദ്ധിശക്തി അളക്കുന്ന പരിശോധനയിലും മികച്ച വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെടുന്നു. കഠിനമായ ചോദ്യങ്ങളടങ്ങിയ ഈ ബുദ്ധിശക്തി പരിശോധനയിൽ 30ൽ 30 മാർക്കും തനിക്ക് ലഭിച്ചുവെന്നും ഇത് തന്റെ അസാധാരണമായ ബുദ്ധിശക്തിയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള നാല് പരിശോധനകളിൽ താൻ മുഴുവൻ മാർക്കും നേടിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തെ ഏറ്റവും ഉയർന്ന പദവികളിലേക്ക് മത്സരിക്കുന്ന ആളുകളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന എല്ലാവർക്കും ഇത്തരത്തിലുള്ള കഠിനമായ ബുദ്ധിശക്തി പരിശോധനകൾ നിർബന്ധമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി യു.എസ് കോൺഗ്രസ് പ്രത്യേക നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നുണ്ട്.
മുൻപ് അമേരിക്ക ഭരിച്ച മറ്റ് പ്രസിഡന്റുമാരൊന്നും തന്നെ ഇത്തരമൊരു കഠിനമായ മാനസിക പരിശോധനക്ക് വിധേയരായിട്ടില്ലെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രായക്കൂടുതൽ ഉള്ള നേതാക്കളുടെ ആരോഗ്യവും മാനസികക്ഷമതയും എപ്പോഴും വലിയ ചർച്ചാവിഷയമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ ആരോഗ്യനിലയിൽ യാതൊരുവിധ ആശങ്കകൾക്കും സ്ഥാനമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

