ഇന്ത്യയുമായി ഒരു വ്യാപാര ചർച്ചക്കുമില്ലെന്ന് ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യയുമായി ഒരു വ്യപാര ചർച്ചക്കുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിൽ തീരുവയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നത് വരെ ഒരു ചർച്ചക്കുമില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐയുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്.
50 ശതമാനം തീരുവ ചുമത്തിയതോടെ ഇന്ത്യയുമായി കൂടുതൽ ചർച്ചകൾ നടത്തുമോയെന്നായിരുന്നു ട്രംപിനോടുള്ള ചോദ്യം. അതിന് ചർച്ചകൾ നടത്തില്ലെന്നായിരുന്നു ട്രംപിന്റെ മറുപടി. നേരത്തെ ഇന്ത്യക്കുള്ള തീരുവ യു.എസ് പ്രസിഡന്റ് ട്രംപ് 50 ശതമാനമായി ഉയർത്തിയിരുന്നു.
നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കത്തിനു പുറമേ, റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയായി 25 ശതമാനം കൂടി അധിക തീരുവ ചുമത്തുന്ന എക്സിക്യുട്ടിവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് തീരുമാനം കനത്ത തിരിച്ചടിയാകും.
ആഗസ്റ്റ് രണ്ടിന് പ്രഖ്യാപിച്ച പകരച്ചുങ്കം നടപ്പാക്കുന്നത് മൂന്നുതവണ മാറ്റിവെച്ചശേഷം വ്യാഴാഴ്ച പ്രാബല്യത്തിൽ വരാനിരിക്കേയാണ് ട്രംപിെന്റ നടപടി. 25 ശതമാനം പകരച്ചുങ്കം വ്യാഴാഴ്ച നിലവിൽ വരുമെങ്കിലും പിഴയായി ചുമത്തിയ 25 ശതമാനം അധിക തീരുവ 21 ദിവസത്തിനുശേഷമായിരിക്കും പ്രാബല്യത്തിൽ വരുക. ഇന്ത്യക്കെതിരെ 24 മണിക്കൂറിനുള്ളിൽ അധികതീരുവ ചുമത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്നതിനാൽ ഇന്ത്യയുമായി വ്യാപാരം നടത്താനാകുന്നില്ലെന്നാണ് ട്രംപിെന്റ ആരോപണം. യുക്രെയ്നുമായി യുദ്ധം തുടരുന്ന റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യക്കെതിരെ തീരുവക്ക് പുറമേ, പിഴയും ചുമത്തുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

