യു.എസിലെ അഴിമതി കേസ്: അദാനിക്ക് ആശ്വാസം; നിർണായക ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: യു.എസിലെ അഴിമതി കേസിൽ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്ക് ആശ്വാസം. യു.എസിലെ ഫോറിൻ കറപ്ട് പ്രാക്ടീസ് ആക്ട് നടപ്പാക്കുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ടുള്ള ഡോണാൾഡ് ട്രംപിന്റെ ഉത്തരവാണ് അദാനിക്ക് ആശ്വാസമാകുന്നത്. വിദേശികൾക്ക് കൈക്കൂലി നൽകുന്ന കമ്പനികൾക്കെതിരെ ചുമത്തുന്ന നിയമമാണ് ട്രംപ് താൽക്കാലികമായി തടഞ്ഞിരിക്കുന്നത്. ഈ നിയമപ്രകാരമാണ് ഗൗതം അദാനിക്കെതിരെ യു.എസിൽ കേസെടുത്തിരിക്കുന്നത്.
നിയമം കമ്പനികൾക്കെതിരെ ആഗോളതലത്തിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുന്നുവെന്നാണ് ട്രംപിന്റെ അഭിപ്രായം. നിയമപ്രകാരമുള്ള നടപടികൾ നിർത്തിവെക്കാൻ അറ്റോണി ജനറൽ പാം ബോണ്ട് ഉത്തരവിട്ടു. ഇതിൽ അമേരിക്കൻ വ്യക്തികൾക്കും കമ്പനികൾക്കുമെതിരായ പ്രോസിക്യൂഷൻ നടപടികളും ഉൾപ്പെടും.
പേപ്പറിൽ നിയമം നല്ലതാണെങ്കിലും പ്രായോഗികതലത്തിൽ അതൊരു ദുരന്തമാണെന്ന് ട്രംപ് പറഞ്ഞു. അത് രാജ്യത്തിന്റെ താൽപര്യങ്ങളെ ഹനിക്കുന്നതാണ്. ഇതുമൂലം ആർക്കും ബിസിനസ് ചെയ്യാൻ താൽപര്യമുണ്ടാവില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ വ്യവസായി ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമനൽ വിചാരണക്ക് യു.എസ് കോടതി ഉത്തരവിട്ടിരുന്നു. 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് കോടതിയുടെ നടപടി. രണ്ട് കേസുകളിലും ഒരുമിച്ച് വിചാരണ നടത്തുമെന്നും യു.എസ് കോടതി വ്യക്തമാക്കി.
ഇതിൽ ഒന്ന് യു.എസ് സർക്കാർ അദാനിക്കെതിരെ നൽകിയ ക്രിമനൽ കേസാണ്. മറ്റൊന്ന് യു.എസിലെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ എടുത്ത സിവിൽ കേസാണ്. ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രൗഫിസാണ് കേസ് പരിഗണിക്കുക. അദാനിക്കെതിരായ ക്രിമിനൽ സിവിൽ കേസുകൾ ഇതേ ജഡ്ജി തന്നെയാവും പരിഗണിക്കുക.
ഗൗതം അദാനിക്കെതിരെ യു.എസിൽ തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.
ഇൗ അഴിമതി മറച്ചുവെച്ച് ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിനും മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നും കേസുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.