'മുജ്തബ ഖാംനഈ മരിച്ചിട്ടില്ല, ഗുരുതര പരിക്കുകളുമായി ജീവനോടെയുണ്ട്': ഡോണൾഡ് ട്രംപ്
text_fieldsവാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മുജ്തബ ഖാംനഈ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരികയോ ചെയ്യാത്ത സാഹചര്യത്തിൽ അദ്ദേഹത്തെക്കുറിച്ച് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ട്രംപിന്റെ പ്രതികരണം.
അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പിതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ പരമോന്നത നേതാവായി ചുമതലയേറ്റത്. "അദ്ദേഹം മരിച്ചെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ അദ്ദേഹത്തിന് അതിഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരത്തിന്റെ ഇടതുഭാഗം, കൈ, കാൽ എന്നിവയെല്ലാം തകർന്ന നിലയിലാണ്. എങ്കിലും അദ്ദേഹം മരിച്ചതായി ഞാൻ കരുതുന്നില്ല"- റേഡിയോ അവതാരകനായ ഗ്ലെൻ ബെക്കുമായി നടത്തിയ ടെലിഫോൺ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ഇനി പരമോന്നത നേതാവ് ശരിക്കും ജീവിച്ചിരിപ്പില്ലെങ്കിൽ, ഇറാൻ ഇപ്പോൾ വളരെ മികച്ച ഒരു നാടകമാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റിട്ട് ആറ് മാസം പിന്നിടുന്നു. നിലവിൽ തുടരുന്ന അമേരിക്ക-ഇറാൻ യുദ്ധത്തിനിടയിലുള്ള അദ്ദേഹത്തിന്റെ ഈ നീണ്ട അസാന്നിധ്യം അദ്ദേഹം കൊല്ലപ്പെട്ടുവെന്നോ അല്ലെങ്കിൽ ഭരണനിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടുവെന്നോ ഉള്ള അഭ്യൂഹങ്ങൾക്ക് വലിയ രീതിയിൽ വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

