ഇസ്രായേലിൽ സഖ്യസർക്കാറിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് നീക്കം
text_fieldsജറൂസലം: സഖ്യസര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായതിനെ തുടർന്ന് ഇസ്രായേലില്‍ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ നീക്കം. പാർലമെന്റായ 'നെസറ്റ്' പിരിച്ചുവിടാനുള്ള ബിൽ ഈ ആഴ്ച അവതരിപ്പിച്ചേക്കും. പാർലമെന്റ് അംഗീകാരം ലഭിച്ചാൽ ഭരണകക്ഷിയിലെ പ്രധാന പാര്‍ട്ടിയായ യെഷ് അറ്റിഡിന്റെ നേതാവും നിലവിലെ വിദേശകാര്യ മന്ത്രിയുമായ യയര്‍ ലപീഡ് കാവല്‍ പ്രധാനമന്ത്രിയാകും.
ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിർ ലപീഡുമായി ഇക്കാര്യത്തിൽ ധാരണയായി. ഭിന്നിച്ചുനില്ക്കുന്ന സഖ്യസര്‍ക്കാറിന് അതിജീവിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലാണ് തീരുമാനം. കൂറുമാറ്റങ്ങളടക്കം കാരണം രണ്ടു മാസത്തിലേറെയായി പാർലമെന്റിൽ ഭൂരിപക്ഷമില്ലാതെ തകർന്നിരുന്നു സഖ്യം. മൂന്നു വര്‍ഷത്തിനിടെ അഞ്ചാമത്തെ പൊതു തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. ഒക്ടോബര്‍ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന, വലതുപക്ഷ പാര്‍ട്ടിയായ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തില്‍ വന്നേക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രഖ്യാപനം സര്‍ക്കാര്‍ അംഗങ്ങളെപോലും ഞെട്ടിച്ചു. ഈ തീരുമാനത്തെക്കുറിച്ച് പ്രതിരോധമന്ത്രിമാര്ക്കോ ആഭ്യന്തരമന്ത്രിമാര്ക്കോ അറിയില്ലായിരുന്നുവെന്ന് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
2021 ജൂണിലാണ് പ്രത്യയശാസ്ത്രപരമായി എട്ട് ധ്രുവങ്ങളിലുള്ള എട്ട് പാർട്ടികളുടെ സഖ്യം രൂപവത്കരിക്കുന്നത്. ബെന്നറ്റ്, ലപീഡിന്റെ മധ്യപക്ഷ യെഷ് അറ്റിഡ് പാര്‍ട്ടി, ഇടതുപക്ഷം, അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടി എന്നിവരാണ് സഖ്യത്തിലുണ്ടായിരുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സ്വതന്ത്ര അറബ് പാർട്ടി മുന്നണിയിൽ അംഗമായ പ്രത്യേകതയുമുണ്ടായിരുന്നു.
12 വർഷത്തെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണം അവസാനിപ്പിക്കാന്‍ ഒരുമിച്ച സഖ്യം തുടക്കം മുതലേ ഭീഷണിയിലായിരുന്നു. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന സഖ്യം തകര്‍ച്ചയുടെ വക്കിലാണ് എന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. 120 അംഗ പാർലമെന്റിൽ ഭരണസഖ്യത്തിലുള്ള എട്ട് പാർട്ടികൾക്കുകൂടി 61 അംഗങ്ങളാണുണ്ടായിരുന്നത്; പ്രതിപക്ഷത്ത് 60 അംഗങ്ങളും. എന്നാൽ നഫ്താലി ബെന്നറ്റിന്റെ വലതുപക്ഷ യാമിന പാര്‍ട്ടിയിലെ എം.പി ഈദിത് സിൽമാൻ ഏപ്രിലും യാമിന എംകെ നിര് ഓർബക്ക് ജൂണിലും രാജിവെച്ചതോടെ അംഗനില 59ലെത്തി. സഖ്യത്തിലെ ഇടതരും വലതരും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ പല ബില്ലുകളും പാര്‍ലമെന്റില്‍ സര്‍ക്കാറിന് പാസാക്കാന്‍ സാധിക്കാതായി. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യത്തില്‍നിന്നുള്ള വിമര്‍ശനങ്ങള്‍ മുന്നണിയിലെ വലതുപക്ഷ പാര്‍ലമെന്റ് അംഗങ്ങളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. അഴിമതി അന്വേഷണത്തെ അഭിമുഖീകരിച്ച നെതന്യാഹു ഭരണം നിലനിർത്താൻ 2019 നും 2021നും ഇടയിൽ ഇസ്രായേലിൽ നാല് തെരഞ്ഞെടുപ്പുകൾ നടത്തി. അഭിപ്രായ സർവേകൾ ഇപ്പോൾ വിചാരണ നേരിടുന്ന നെതന്യാഹുവിനെ മുൻനിര സ്ഥാനാർഥിയായി പ്രവചിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ലിക്കുഡ് പാർട്ടിക്ക് പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം നേടാനാകുമെന്ന് ഉറപ്പില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.