'നിരാശനായ ട്രംപ് എല്ലാവിധ സ്വാധീനങ്ങളും ഉപയോഗിച്ചു': യുഎസ്-ഇറാൻ കരാറിനെക്കുറിച്ച് മുജ്തബ ഖാംനഈ
text_fieldsതെഹ്റാൻ: ഇറാന്റെ താൽപ്പര്യമല്ല, അമേരിക്കയുടെ നിരാശയാണ് കരാറിന് പിന്നിലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. കരാർ ഈ ഘട്ടത്തിലെത്താൻ ഇറാനിയൻ ഉദ്യോഗസ്ഥർ ആത്മാർഥമായി പ്രവർത്തിച്ചെങ്കിലും, ഏറ്റവും കൂടുതൽ സമ്മർദ്ദം ചെലുത്തിയത് അമേരിക്കൻ പക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു. "നിരാശയിൽ നിന്ന്, ഇത് സാധ്യമാക്കാൻ എല്ലാത്തരം സ്വാധീനവും ഉപയോഗിച്ചത് അമേരിക്കൻ പ്രസിഡന്റായിരുന്നു," ഖാംനഈ പറഞ്ഞു.
കരാറിനെ ഖാംനഈ സ്വാഗതം ചെയ്തു. എന്നിരുന്നാലും, കരാറിനെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നിട്ടും കരാറിന് താൻ അംഗീകാരം നൽകുകയായിരുന്നുവെന്നും ഖാംനഈ എക്സിൽ കുറിച്ചു.
"തത്വപരമായി എനിക്ക് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണുള്ളത്, എങ്കിലും രാജ്യത്തിന്റെയും പ്രതിരോധസേനയുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇറാൻ പ്രസിഡന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ അടിസ്ഥാനത്തിലാണ് താൻ കരാറിന് അനുമതി നൽകിയതെന്ന്" അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിനപ്പുറം മുന്നോട്ട് പോകാൻ യു.എസ് ശ്രമിച്ചാൽ ഇറാൻ വഴങ്ങില്ലെന്നും ഖാംനഈ പറഞ്ഞു. കരാറിന്റെ പൂർത്തീകരണത്തിനായി കാത്തിരിക്കാനും ഇറാനികളോട് ആഹ്വാനം ചെയ്തു.
ഭാവിയിൽ നടക്കുന്ന നേരിട്ടുള്ള ചർച്ചകൾ എതിർ കക്ഷികളുടെ നിലപാട് പൂർണമായും അംഗീകരിക്കുക എന്നല്ല കരാർ കൊണ്ട് അർത്ഥമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കരാറിൽ ഒപ്പിട്ടെങ്കിലും സ്വിറ്റ്സർലൻഡ് കൂടിക്കാഴ്ചയിൽ അനിശ്ചിതത്വം തുടരുകയാണ്. സമാധാനചർച്ചയുടെ ധാരണാ പത്രം അന്തിമമാക്കിയിട്ടില്ലെന്നും ചർച്ചകൾക്കായി സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് മാറ്റിവച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. നേരിട്ടുള്ള ഒപ്പുവയ്ക്കൽ ചടങ്ങിനും ചർച്ചകൾക്കുമായി വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ പ്രഖ്യാപനങ്ങൾ സൂചിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയ്ക്ക് പകരം "ഈ വാരാന്ത്യത്തിൽ" ഇറാനുമായുള്ള "സാങ്കേതിക ചർച്ചകൾക്കായി" സ്വിറ്റ്സർലൻഡിലേക്ക് പോകുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു, അതേസമയം പദ്ധതികൾ ഇപ്പോഴും മാറിയേക്കാം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാനിയൻ പ്രതിനിധി സംഘത്തിന്റെ യാത്രയെക്കുറിച്ച് "ഒന്നും സ്ഥിരീകരിച്ചിട്ടില്ല" എന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 1979 ലെ ഇറാന്റെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം നിലനിർത്തിയിട്ടില്ല. അതിനാൽ നേരിട്ടുള്ള ചർച്ച ഏറെ പ്രാധാന്യമുള്ളതാകുന്നു.
സമാധാന കരാറിനെതിരെ ഇസ്രായേൽ ഭരണകൂടത്തിന്‍റെ വിമർശനങ്ങൾക്ക് കടുത്ത മറുപടിയുമായി ജെ.ഡി. വാൻസ് രംഗത്തെത്തിയിരുന്നു. ഇസ്രായേൽ മന്ത്രിമാർ യാഥാർത്ഥ്യം മനസ്സിലാക്കണമെന്ന് വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ വാൻസ് ആവശ്യപ്പെട്ടു. തങ്ങളെ പിന്തുണക്കുന്ന ഏക രാഷ്ട്രത്തലവനെതിരെ ഇസ്രായേൽ മന്ത്രിമാർ തിരിയുന്നത് ശരിയല്ലെന്നും ഇസ്രായേലിന്റെ ഏറ്റവും വലിയ പ്രശ്നം അമേരിക്കൻ പ്രസിഡന്റാണെന്ന് കരുതുന്നുണ്ടെങ്കിൽ അവർ യാഥാർത്ഥ്യത്തിലേക്ക് കണ്ണുതുറക്കണമെന്നും വാൻസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു കരാറിനെതിരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള ബന്ധം വിലമതിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമ്പോഴും തെക്കൻ ലബനാനിൽ ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യം തുടരുമെന്നാണ് നെതന്യാഹുവിന്റെ ഓഫീസിന്റെ വിശദീകരണം.
110 ദിവസം പിന്നിട്ടശേഷമണ് യുദ്ധത്തിന് താൽക്കാലിക വിരാമമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

