ആശ്വാസം, മഴക്കാടുകളിലെ വനനശീകരണ തോത് കുറഞ്ഞു; പ്രതീക്ഷയേകി പുതിയ റിപ്പോർട്ട്
text_fieldsറിയോ ഡി ജനീറോ: ആഗോള പരിസ്ഥിതിക്ക് ആശ്വാസ വാർത്ത, ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണ തോത് കുറഞ്ഞതായി പുതിയ റിപ്പോർട്ട്. 2024ലെ റെക്കോഡ് വനനശീകരണത്തെ അപേക്ഷിച്ച് 2025ൽ വനനശീകരണ തോത് 36 ശതമാനം കുറഞ്ഞതായി വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടും (WRI) മെറിലാൻഡ് സർവകലാശാലയും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ വർഷം ലോകമെമ്പാടുമായി 43 ലക്ഷം ഹെക്ടർ മഴക്കാടുകളാണ് നശിപ്പിക്കപ്പെട്ടത്. ബ്രസീൽ അടക്കമുള്ള രാജ്യങ്ങൾ നടപ്പാക്കിയ സംരക്ഷണ പ്രവർത്തനങ്ങളാണ് വനനശീകരണ തോത് കുറയുന്നതിന് സഹായിച്ചത്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ ഉൾപ്പെടുന്ന ബ്രസീലിൽ മാത്രം വനനശീകരണ തോത് 41 ശതമാനം കുറഞ്ഞു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറവാണിത്.
എന്നാൽ, ആശ്വാസവാർത്തകൾക്കിടയിലും ആശങ്ക പൂർണമായി ഒഴിയുന്നില്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വനനശീകരണത്തിന്റെ തോത് കുറഞ്ഞെങ്കിലും, പത്ത് വർഷം മുമ്പുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ വനനഷ്ടം ഇപ്പോഴും 46 ശതമാനം കൂടുതലാണ്. കൂടാതെ, വരാനിരിക്കുന്ന 'എൽ നിനോ' പ്രതിഭാസം മൂലമുണ്ടാകാനിടയുള്ള വരൾച്ചയും കാട്ടുതീയും വനങ്ങൾക്ക് ഭീഷണിയായേക്കാം. 2030ഓടെ വനനശീകരണം പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ലോകം ഇനിയും ഏറെ മുന്നേറാനുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

