ഡെത്ത് വാലിയിൽ 'മരണമഴ'; ഭീകര ദൃശ്യങ്ങളിൽ അമ്പരന്ന് സഞ്ചാരികൾ
text_fieldsകാലിഫോർണിയ: ലോകത്തിലെ ഏറ്റവും ചൂടേറിയതും അമേരിക്കയിലെ ഏറ്റവും വരണ്ടതുമായ സ്ഥലമാണ് കാലിഫോർണിയയിലെ ഡെത്ത് വാലി. ഇവിടെ മഴ പെയ്താൽ ഉണ്ടാകുന്ന ഭീകരാവസ്ഥ കഴിഞ്ഞ വെള്ളിയാഴ്ച ലോകം തിരിച്ചറിഞ്ഞു. 1000 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന നാലാമത്തെ ശക്തമായ മഴക്കാണ് പ്രദേശം സാക്ഷ്യം വഹിച്ചത്.
താഴ്‌വരയിൽ വൻ വെള്ളപ്പൊക്കമുണ്ടായതോടെ പ്രദേശത്തെ നാഷനൽ പാർക്കിനുള്ളിൽ 500ഓളം സന്ദർശകരും 500 പാർക്ക് ജീവനക്കാരും കുടുങ്ങി. ഫർണസ് ക്രീക്കിലെ പാർക്ക് ആസ്ഥാനത്തിനടുത്തുള്ള ആഡംബര ഹോട്ടലിന് സമീപം സന്ദർശകരുടെയും ജീവനക്കാരുടെയും 60ലധികം കാറുകൾക്ക് മുകളിൽ മണ്ണും പാറക്കല്ലുകളും മരങ്ങളുമടങ്ങിയ അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടി. ഇതോടെ പാർക്കും ഇങ്ങോട്ടുള്ള റോഡുകളും താൽക്കാലികമായി അടക്കാൻ അധികൃതർ നിർബന്ധിതരാക്കി.
Major flash flooding in Death Valley National Park this morning. Approximately two dozen vehicles trapped in mud and rock debris at the Inn at Death Valley. Took nearly 6 hours to get out. #cawx #stormhour pic.twitter.com/3rDFUgY7ws
— John Sirlin (@SirlinJohn) August 5, 2022
യു.എസിലെ കൊടുങ്കാറ്റ്, കാലാവസ്ഥ സംബന്ധമായ സംഭവങ്ങൾ നിരീക്ഷിക്കുന്ന ജോൺ സിർലിൻ, ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ ഡെത്ത്‍വാലിയിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി കാണിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫർണസ് ക്രീക്കിൽ 1.46 ഇഞ്ച് (3.7 സെന്റീമീറ്റർ) ശക്തമായ പേമാരിയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നും 1988ൽ പെയ്ത 1.47 ഇഞ്ച് മഴയോട് അടുത്തുനിൽക്കുന്നതാണ് ഇതെന്നും പാർക്ക് വക്താവ് ആമി വൈൻസ് പറഞ്ഞു.
മൺസൂൺ മഴ മൂലമുള്ള വെള്ളപ്പൊക്കങ്ങൾ ഡെത്ത് വാലിയിൽ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഇത് മിക്കവാറും എല്ലാ വർഷവും പാർക്കിൽ എവിടെയെങ്കിലും ഉണ്ടാകുന്നു. വെള്ളിയാഴ്‌ച രാവിലെ ആറിനും എട്ടിനുമിടയിൽ റെക്കോർഡ് മഴയാണ് ഉണ്ടായതെന്ന് ലാസ് വെഗാസിലെ നാഷനൽ വെതർ സർവിസിലെ കാലാവസ്ഥാ നിരീക്ഷകൻ ജോൺ അഡയർ പറഞ്ഞു.
1936ന് ശേഷം, 1.47 ഇഞ്ച് (3.73 സെന്റീമീറ്റർ) പെയ്ത 1988 ഏപ്രിൽ 15ലെ മഴയാണ് ഇതിനു മുമ്പുണ്ടായ ഏറ്റവും ശക്തമായ മഴയെന്ന് പാർക്ക് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

