ബ്രിട്ടനിൽ 6.6 കോടി പേർ വീട്ടിലിരിക്കും; മ്യാൻമറിനെയും കോവിഡ് പിടികൂടി
text_fieldsമഹാമാരി ബാധയിൽനിന്ന് രക്ഷ നേടാൻ ഒടുവിൽ ബ്രിട്ടനും അടച്ചുപൂട്ടൽ നടപടികളിലേക്ക്. കടുത്ത നിയന്ത്രണം പാലിച്ചില്ലെങ്കിൽ ആഴ്ചകൾക്കകം ബ്രിട്ടൻ ഇറ്റലി പോലെയാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് അദ്ദേഹം 6.6 കോടി ജനങ്ങളോട് വീട്ടിൽ കഴിയാൻ ആവശ്യപ്പെട്ടത്.
ഇന്നലെ മാത്രം 53 പേർ മരിച്ചതോടെ രാജ്യത്ത് മരണ സംഖ്യ 335 ആയി ഉയർന്നു. 7000 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 381,435 ആയി. 16,550 പേരാണ് ഇതുവരെ മരിച്ചത്. 102,423 പേർ രോഗമുക്തരായി.
ഇറ്റലിയിൽ 602 മരണം
തിങ്കളാഴ്ച 602 പേർ മരിച്ച ഇറ്റലിയിൽ ആകെ മരണം 6,077 ആയി. ലോകത്ത് ഏറ്റവും കൂടുതൽ മരണം ഇറ്റലിയിലാണ്. ജോലിക്കിടെ രോഗം ബാധിച്ച് 17 ഡോക്ടർമാരാണ് ഇവിടെ മരിച്ചത്. രാജ്യത്തിനകത്ത് യാത്ര നിരോധിച്ചു. കർഫ്യൂ ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് പട്രോളിങ് നടത്തുന്നുണ്ട്. 63,928 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മ്യാൻമറിൽ രണ്ടുപേർക്ക് കോവിഡ്
മ്യാൻമറിൽ ആദ്യമായി രണ്ടുപേർക്ക് കോവിഡ് 19 രോഗബാധ കണ്ടെത്തി. അമേരിക്കയിൽനിന്ന് വന്ന 36ഉം 26ഉം വയസ്സുള്ള മ്യാൻമർ സ്വദേശികൾക്കാണ് രോഗമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ആശ്വാസ വാർത്തയുമായി ദ.കൊറിയ
9037 പേർക്ക് രോഗം ബാധിച്ച ദക്ഷിണ കൊറിയയിൽ പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ കുറവ്. ചൊവ്വാഴ്ച 76 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 120 പേരാണ് ഇതിനകം ദ. കൊറിയയിൽ മരിച്ചത്.
സ്പെയിൻ: നാലരക്കോടി മാത്രം ജനങ്ങളുള്ള സ്പെയിനിൽ 24 മണിക്കൂറിനിടെ 434 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 2206 പേരാണ് ആകെ മരിച്ചത്.
യുഎസ്: 41,708 പേർക്ക് രോഗം സ്ഥിരീകരിച്ച യു.എസിൽ മരണ സംഖ്യ 400ആയി. യുഎസ് സംസ്ഥാനങ്ങളായ ഒഹായോ, ലൂസിയാന, ഡെലവെയർ, പെൻസിൽവേനിയ എന്നിവ അതിർത്തികൾ അടച്ചു.
ചൈനയിൽ 39 പുതിയ കേസ്
പുതിയ രോഗികൾ കുറയുന്ന ചൈനയിൽ ഒടുവിൽ റിപ്പോർട്ട് ചെയ്ത 39 കേസുകൾ പുറത്തുനിന്നു വന്നത്. പുറമേനിന്നു വീണ്ടും വൈറസ് എത്തുന്നതു തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 3277 പേർ മരിച്ച രാജ്യത്ത് 81,496 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.