ന്യൂയോർക്: കോവിഡ്-19ന് കാരണമായ 'സാർസ്-കോവ്-2' വൈറസ് ഭാവിയിൽ ചെറിയ തോതിലുള്ള ജലദോഷത്തിന് കാരണമായ ൈവറസിനെപ്പോലെയായിത്തീരാമെന്ന് പഠനം. വിവിധ തരം ജലദോഷങ്ങളെയും 'സാർസ്-കോവ്-1'നെയും അടിസ്ഥാനമാക്കിയുള്ള പഠനം 'സയൻസ്' ജേണലിലാണ് പ്രസിദ്ധീകരിച്ചത്. നാലുതരം ജലദോഷമുണ്ടാക്കുന്ന കൊറോണ വൈറസുകൾ മനുഷ്യരിൽ കുറെക്കാലമായി കണ്ടുവരുന്നുണ്ട്.
ചെറുപ്പത്തിൽ തന്നെ ഇത് മിക്കവർക്കും ബാധിക്കുന്നുമുണ്ട്. ഇതു വൈറസിനെതിരെ പ്രതിരോധശേഷിയുമുണ്ടാക്കും. അത്തരത്തിൽ, 'സാർസ്-കോവ്-2' മൂന്നു വയസ്സിനും അഞ്ചു വയസ്സിനുമിടയിൽ നേരിയ ലക്ഷണങ്ങളോടെ വരാനാണ് സാധ്യതയെന്ന് ഗവേഷകർ പറയുന്നു. പ്രായമുള്ളവർക്ക് വീണ്ടും രോഗബാധയുണ്ടാകാം. എന്നാൽ, കുട്ടിക്കാലത്ത് രോഗം വന്നവർക്ക് പിന്നീട് പ്രതിരോധശേഷിയുണ്ടാകുമെങ്കിലും ഒരിക്കലും വൈറസ് ബാധയേൽക്കാത്ത സ്ഥിതിയുണ്ടാകില്ലെന്ന് സംഘത്തിലെ പ്രധാന ഗവേഷകയായ യു.എസ് എവറി സർവകലാശാലയിലെ ജെന്നി ലാവിൻ പറഞ്ഞു.