'മെയ്ഡ് ഇൻ ചൈന': പാകിസ്താനിൽ ചൈനീസ് നിർമിത യുദ്ധവിമാനം വീണ്ടും തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതർ
text_fieldsതകർന്നുവീണ വിമാനം കത്തിപിടിക്കുന്നു, പൈലറ്റിനെ രക്ഷിക്കുന്നു
ഇസ്‌ലാമാബാദ്: പാകിസ്താൻ വ്യോമസേനയുടെ ജെ.എഫ്-17 തണ്ടർ (JF-17 Thunder) യുദ്ധവിമാനം തകർന്നു വീണു. കാംറയിലെ പാകിസ്താൻ എയറോനോട്ടിക്കൽ കോംപ്ലക്സിന് സമീപം പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. ഇതോടെ പാകിസ്താൻ ഉപയോഗിക്കുന്ന ചൈനീസ് നിർമിത യുദ്ധവിമാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.
സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തകരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്തേക്ക് ചാടിയെങ്കിലും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വിമാനം തകരുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും, തകർന്നുവീണ അവശിഷ്ടങ്ങളിൽ നിന്ന് കറുത്ത പുക ഉയരുമ്പോൾ പൈലറ്റുമാർ പാരച്യൂട്ടിൽ താഴേക്ക് ഇറങ്ങുന്നതിന്റെയും വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടസ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാരും അടിയന്തര രക്ഷാപ്രവർത്തകരും ചേർന്നാണ് പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിലേക്ക് മാറ്റിയത്.
അടുത്ത കാലത്തായി പാകിസ്താനിൽ തകർന്നുവീഴുന്ന ഏഴാമത്തെ ചൈനീസ് നിർമിത യുദ്ധവിമാനമാണിത്. ഇതോടെ, ചൈനയെ അമിതമായി ആശ്രയിക്കുന്ന പാകിസ്താന്റെ വിമാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയരുകയാണ്. പാകിസ്താൻ എയറോനോട്ടിക്കൽ കോംപ്ലക്സും ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് കോർപ്പറേഷനും സംയുക്തമായാണ് ജെ.എഫ്-17 തണ്ടർ വിമാനങ്ങൾ നിർമിക്കുന്നത്. പാക് വ്യോമസേനയുടെ പ്രധാന പോർ വിമാനമാണ് ജെ.എഫ്-17 തണ്ടർ.
പഴക്കമേറിയ യുദ്ധവിമാനങ്ങൾക്ക് പകരമായി ഉപയോഗിക്കാനാണ് ഭാരം കുറഞ്ഞതും ഒറ്റ എഞ്ചിനുള്ളതുമായ ഈ മൾട്ടി-റോൾ വിമാനം രൂപകൽപ്പന ചെയ്തത്. അമേരിക്കൻ ആർമി ട്രെയിനിങ് ആൻഡ് ഡോക്ട്രിൻ കമാൻഡിന്റെ വിലയിരുത്തൽ പ്രകാരം, ശത്രുവിമാനങ്ങളെ തടയുക, ഭൂതല ആക്രമണം, കപ്പൽ വിരുദ്ധ ആക്രമണം, വ്യോമ നിരീക്ഷണം തുടങ്ങി ഒട്ടനവധി സൈനിക നീക്കങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് വിമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നിരുന്നാലും, തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ പാകിസ്താന്റെ പ്രതിരോധ മേഖലയുടെ സുരക്ഷാ മാനദണ്ഡങ്ങളെയും ചൈനീസ് പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള വിശ്വാസ്യതയെയും വലിയ രീതിയിൽ ചോദ്യം ചെയ്യുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

