വിവാഹനിരക്ക് ഇടിയുന്നു; ബാങ്കുകളിലും നൈറ്റ് ക്ലബുകളിലും വിവാഹ രജിസ്ട്രേഷൻ ഓഫിസുകൾ തുറന്ന് ചൈന
text_fieldsബെയ്ജിങ്: രാജ്യത്ത് വിവാഹനിരക്ക് കുത്തനെ കുറയുന്ന സാഹചര്യത്തിൽ വിവാഹ രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കാൻ അസാധാരണ നടപടികളുമായി ചൈന. ആശുപത്രികൾ, ബാങ്കുകൾ, വിമാനത്താവളങ്ങൾ, നൈറ്റ് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ പോലും വിവാഹ രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുകയാണ് ചൈനീസ് അധികൃതർ.
ഷാൻഡോങ് പ്രവിശ്യയിലെ ഒരു മാതൃ-ശിശു ആരോഗ്യ ആശുപത്രിയിലാണ് ഏറ്റവും പുതിയ വിവാഹ രജിസ്ട്രേഷൻ കേന്ദ്രം ആരംഭിച്ചത്. ചൈനീസ് പ്രണയ ദിനമായി കണക്കാക്കപ്പെടുന്ന ‘ക്വിക്ഷി ഫെസ്റ്റിവൽ’ കാലയളവിൽ ആശുപത്രി പരിസരത്തുതന്നെ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് അധികൃതർ പ്രഖ്യാപിച്ചു.
പുതുതായി വിവാഹിതരാകുന്ന ദമ്പതികൾക്ക് വിവാഹ രജിസ്ട്രേഷൻ നടത്താനും വിവാഹത്തിന് മുൻപുള്ള ആരോഗ്യപരിശോധനകൾ പൂർത്തിയാക്കാനും ഗർഭധാരണവുമായി ബന്ധപ്പെട്ട കൗൺസലിംഗ് സേവനങ്ങൾ ലഭിക്കാനുമുള്ള “വൺ-സ്റ്റോപ്പ്” സംവിധാനവും ഇതിലൂടെ ഒരുക്കിയിരിക്കുന്നു.
ഇതിന് മുമ്പും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന സംവിധാനങ്ങൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസം ടിയാൻജിനിലെ ഒരു പോസ്റ്റൽ സേവിംഗ്സ് ബാങ്ക് ശാഖയിൽ വിവാഹ രജിസ്ട്രേഷൻ സേവനം ആരംഭിച്ചതോടെ, ഇത്തരമൊരു സൗകര്യം നൽകുന്ന രാജ്യത്തെ ആദ്യ ബാങ്കായി അത് മാറി.
ഗ്വാങ്‌ഷൗ ബായുൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും വിവാഹ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന സംവിധാനം നിലവിലുണ്ട്. ഷാങ്ഹായിലെ ഒരു നൈറ്റ് ക്ലബ് പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് വിവാഹ സർട്ടിഫിക്കേഷൻ ചടങ്ങുകൾ സംഘടിപ്പിക്കുന്നതും ശ്രദ്ധേയമാണ്. മെട്രോ സ്റ്റേഷനുകൾ, പൊതുപാർക്കുകൾ, ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലും വിവാഹ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജനനനിരക്ക് കുത്തനെ താഴുകയും തൊഴിൽശേഷിയുള്ള ജനസംഖ്യ കുറയുകയും ചെയ്യുന്ന ഗുരുതര ജനസംഖ്യാപ്രതിസന്ധിയാണ് ചൈനയെ ഇത്തരം നടപടികളിലേക്ക് നയിച്ചത്. യുവാക്കളെ വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും ആകർഷിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
എന്നാൽ വിവാഹ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കിയിട്ടും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല. ഈ വർഷത്തിന്റെ ആദ്യ ആറുമാസത്തിനിടെ രാജ്യത്തെ വിവാഹ രജിസ്ട്രേഷനുകൾ 7.5 ശതമാനം കൂടി കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.
വിഷയം സമൂഹമാധ്യമങ്ങളിലും വ്യാപക ചർച്ചകൾക്ക് വഴിവെച്ചു. “വിവാഹ രജിസ്ട്രേഷൻ ചെയ്യാനുള്ള സ്ഥലം കിട്ടാത്തതിനാലാണോ ആളുകൾ വിവാഹം കഴിക്കാത്തത്?” എന്നും “എവറസ്റ്റ് കൊടുമുടിയിലും വിവാഹമോചന സേവനം തുടങ്ങാൻ സിവിൽ അഫയേഴ്സ് ബ്യൂറോ തയ്യാറാകണം,” എന്നും ഉപയോക്താക്കൾ പരിഹസിച്ചു. വിവാഹം കഴിക്കാത്തതിന് രജിസ്ട്രേഷൻ കേന്ദ്രങ്ങളുടെ അഭാവമല്ല, മറിച്ച് ഭാവിയിലെ സാമ്പത്തിക-സാമൂഹിക വെല്ലുവിളികളെക്കുറിച്ചുള്ള ആശങ്കകളാണെന്നാണ് പലരുടെയും അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

