അംഗീകരിക്കാനാകില്ല...; ലാരിജാനിയുടെ വധത്തെ അപലപിച്ച് ചൈന
text_fieldsബെയ്ജിങ്: ഇറാൻ ദേശീയ സുരക്ഷ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രായേൽ നടപടിയെ അപലപിച്ച് ചൈന. ഇറാനിയൻ നേതാക്കളെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാകില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങൾക്കെതിരെ തെഹ്‍റാൻ നടത്തിയ ആക്രമണങ്ങളെയും ചൈന വിമർശിച്ചു. ‘അന്താരാഷ്ട്ര ബന്ധങ്ങളിൽ ബലപ്രയോഗത്തെ ഞങ്ങൾ എന്നും എതിർക്കുകയാണ് ചെയ്തത്. ഇറാനിയൻ രാഷ്ട്ര നേതാക്കളെ വധിക്കുകയും സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുകയും ചെയ്യുന്നത് അംഗീകരിക്കാനാകില്ല’ -ലിൻ ജിയാൻ പിറഞ്ഞു. അലി ലാരിജാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു.
കക്ഷികൾ ഉടനടി സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും മേഖലയെ കൂടുതൽ കലുഷിതമാക്കുന്നതിന് മുമ്പ് പിന്മാറണമെന്നും ലിൻ ജിയാൻ ആവശ്യപ്പെട്ടു. ഇറാൻ, ലെബനൻ, ജോർഡൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് മാനുഷിക സഹായം നൽകുമെന്ന് ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, അലി ലാരിജാനിയുടെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഈ മുന്നറിയിപ്പ് നൽകി. ഓരോ തുള്ളി രക്തത്തിനും യു.എസും ഇസ്രായേലും വിലയൊടുക്കേണ്ടി വരുമെന്നും നീതി ഉറപ്പാക്കുമെന്നും മുജ്തബ പറഞ്ഞു.
കഴിഞ്ഞ 48 മണിക്കൂറിനിടെ നേതൃനിരയിലെ മൂന്നുപേരെയാണ് ഇറാന് നഷ്ടമായത്. ‘ഓരോ തുള്ളി രക്തത്തിനും വിലയുണ്ട്, അത് യു.എസും ഇസ്രായേലും നൽകേണ്ടിവരും. നീതി ഉറപ്പാക്കും’ -മുജ്തബ പ്രസ്താവനയിൽ അറിയിച്ചു. ലാരിജാനി നേതൃപാടമുള്ള, ദൂരദർശിത്വമുള്ള, ബുദ്ധിമാനായ വ്യക്തിയാണെന്നും നിരവധി മേഖലകളിൽ വൈവിധ്യമാർന്ന അനുഭവങ്ങളുള്ള ആളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അത്തരമൊരു വ്യക്തിയുടെ വധം അദ്ദേഹം എത്ര പ്രധാനപ്പെട്ട ആളായിരുന്നു എന്നും ഇസ്‍ലാമിന്റെ ശത്രുക്കൾക്ക് അദ്ദേഹത്തോടുള്ള വെറുപ്പ് എത്ര ആഴമേറിയതാണ് എന്നും കാണിക്കുന്നതാണെന്ന് മുജ്തബ കുറിപ്പിൽ പറയുന്നു.
ഇസ്‍ലാമിക വ്യവസ്ഥയുടെ വൃക്ഷത്തിന്റെ ചുവട്ടിൽ രക്തം ചൊരിഞ്ഞത് അതിനെ കൂടുതൽ കരുത്തുറ്റതാക്കും. തീർച്ചയായും, ഓരോ തുള്ളി രക്തത്തിനും ഒരു വില ഉണ്ട്, ആ ക്രിമിനൽ കൊലയാളികൾ ഉടൻ തന്നെ വിലയൊടുക്കേണ്ടിവരും. ലാരിജാനിയുടെ ഭാര്യക്കും മക്കൾക്കും സഹോദരനും മറ്റ് ബന്ധുക്കൾക്കും അനുശോചനം അർപ്പിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. സയണിസ്റ്റ് സഖ്യത്തിനെതിരെ ഇറാനിൽനിന്ന് ഉയരുന്ന ഏറ്റവും ശക്തമായ ശബ്ദമായിരുന്നു അലി ലാരിജാനിയുടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

