വെടിയേറ്റ അതേ കഴുത്തിൽ ചുവന്ന പെയിന്റടിച്ചു; ഫീനിക്സിലെ ടേണിങ് പോയിന്റ് ആസ്ഥാനത്ത് ചാർളി കിർക്കിന്റെ സ്മാരക പ്രതിമ വികൃതമാക്കി
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ കൊല്ലപ്പെട്ട തീവ്ര വലതുപക്ഷ പ്രവർത്തകനായിരുന്ന ചാർളി കിർക്കിന്റെ സ്മാരക പ്രതിമ ആക്രമിക്കപ്പെട്ടു. ചാർളി കിർക്കിന്റെ വിയോഗത്തിന് ഒരു വർഷം തികയുന്നതിന്റെ ഭാഗമായി ഫീനിക്സിലെ ടേണിങ് പോയിന്റ് ആസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ച വെങ്കല പ്രതിമയിലും അതിനോടനുബന്ധിച്ചുള്ള ബോർഡിലുമാണ് അജ്ഞാതർ ചുവന്ന സ്പ്രേ പെയിന്റ് അടിച്ച് വികൃതമാക്കിയത്.
ഞായറാഴ്ച രാവിലെയാണ് പ്രതിമ നശിപ്പിക്കപ്പെട്ട വിവരം ടേണിങ് പോയിന്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടൈലർ ബോയർ എക്സിലൂടെ പുറംലോകത്തെ അറിയിച്ചത്. ചാർളിയുടെ മുഖത്തിന് കുറുകെയും കഴുത്തിലും ചുവന്ന പെയിന്റടിച്ച് വികൃതമാക്കിയതായും, ഒപ്പമുണ്ടായിരുന്ന യേശുവിന്റെ അടയാളങ്ങൾ മാറ്റിമറിക്കാൻ ശ്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സ്മാരക പ്രതിമ അനാച്ഛാദനം ചെയ്തത്. 2025 സെപ്റ്റംബർ 10ന് യൂട്ടവാലിയിൽ വിദ്യാർഥികളോട് സംസാരിക്കുന്നതിനിടയിൽ വെടിയേറ്റു മരിച്ച ചാർളി കിർക്ക്, ടേണിങ് പോയിന്റിന്റെ സഹസ്ഥാപകനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്നു.
പ്രതിമയുടെ കഴുത്ത് ഭാഗത്താണ് കൃത്യമായി ചുവന്ന പെയിന്റ് സ്പ്രേ ചെയ്തിരിക്കുന്നത്. കിർക്കിന് വെടിയേറ്റത് അദ്ദേഹത്തിന്റെ കഴുത്തിലായിരുന്നു എന്നത് ഈ ആക്രമണത്തിന് പിന്നിൽ പ്രത്യേക ലക്ഷ്യങ്ങളുണ്ടെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതിമ വികൃതമാക്കിയവരെ കണ്ടെത്താൻ പൊലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, തകർക്കപ്പെട്ട പ്രതിമയും ബോർഡുകളും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും ടേണിങ് പോയിന്റ് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഫിനിക്സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചാർളി കിർക്കിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിലുടനീളം വലിയ രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും നടന്നിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പ്രതിയായ ടൈലർ റോബിൻസൺ അറസ്റ്റിലാവുകയും, കൊലപാതക കുറ്റം ചുമത്തപ്പെട്ട് വിചാരണ നേരിടുകയും ചെയ്തുവരുന്നു. ഇതിനിടയിലാണ് ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമക്ക് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

