ട്രംപിന്‍റെ വിശ്വസ്തൻ ചാര്‍ലി കിര്‍ക് വെടിയേറ്റ് മരിച്ചു; സംഭവം യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങിനിടെ
text_fieldsവാഷിങ്ടൺ: യു.എസ്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ വിശ്വസ്തനും യുവജന സംഘടനയായ ടേണിങ് പോയിന്‍റ് യു.എസ്.എയുടെ സി.ഇ.ഒയും സഹസ്ഥാപകനുമായ ചാര്‍ലി കിര്‍ക് (31) വെടിയേറ്റ് മരിച്ചു. യൂട്ടവാലി സര്‍വകലാശാലയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് വെടിവെപ്പ് നടന്നത്.
ചാര്‍ലി കിര്‍ക്കിന്‍റെ മരണവാർത്ത ട്രംപ് ആണ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്. സർവകലാശാലയിലെ ചടങ്ങിൽ കൂട്ടവെടിവെപ്പിനെ കുറിച്ചുള്ള ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് ചാർലിക്ക് വെടിയേറ്റത്.
വെടിവെപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിയൊച്ച കേട്ടതിന് പിന്നാലെ ചാർലിയുടെ കഴുത്തിന്‍റെ ഇടതുവശത്ത് കൂടെ രക്തം ഒഴുകുന്നതാണ് ചടങ്ങിൽ പങ്കെടുത്തവർ കണ്ടത്. വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യു.എസിലെ യുവജനങ്ങളുടെ ഹൃദയത്തെ ചാർലിയെക്കാൾ മറ്റാർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അനുശോചന സന്ദേശത്തിൽ ട്രംപ് കുറിച്ചു. ചാർലിയുടെ വിയോഗത്തിൽ അനുശോചിച്ച് രാജ്യത്തൊട്ടാകെ യു.എസ് പതാക പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് നിർദേശം നൽകിയതായി വൈറ്റ് ഹൗസ് മാധ്യമങ്ങളെ അറിയിച്ചു.
'മഹാനായ ചാർലി കിർക് മരിച്ചു. യു.എസിലെ യുവജനങ്ങളുടെ ഹൃദയത്തെ ചാർലിയെക്കാൾ മറ്റാർക്കും മനസിലാക്കാൻ സാധിച്ചിട്ടില്ല. എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു. പ്രത്യേകിച്ച് ഞാൻ. അദ്ദേഹം ഇപ്പോൾ നമ്മോടൊപ്പമില്ല. കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ചാർലി, നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുട -അനുശോചന സന്ദേശത്തിൽ ട്രംപ് വ്യക്തമാക്കി.
2012ല്‍ 18-ാം വയസിലാണ് ടേണിങ് പോയിന്‍റ് യു.എസ്.എ എന്ന യുവജന സംഘടനക്ക് ചാര്‍ലി കിർക്കും വില്ല്യം മോണ്‍ഡ്‌ഗോമെറിയും ചേര്‍ന്ന് രൂപം നല്‍കിയത്. കഴിഞ്ഞ യു.എസ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുവാവക്കളെ ട്രംപിനൊപ്പം നിർത്തിയ വലതുപക്ഷ ആക്ടിവിസ്റ്റും ഏറെ പ്രചാരം ലഭിച്ച പോഡ്കാസ്റ്റുകളുടെ അവതാരകനുമാണ് ചാർലി കിർക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

