യു.എസ്.എസ് ജെറാൾഡ് വിമാനവാഹിനി കപ്പലിൽ തീപിടുത്തം, രണ്ടു നാവികർക്ക് പരിക്ക്; യുദ്ധത്തിന്‍റെ ഭാഗമായി കപ്പൽ ചെങ്കടലിൽ
text_fieldsവാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനി കപ്പലായ യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡിൽ തീപിടുത്തം. രണ്ടു നാവികർക്ക് പരിക്കേറ്റു.
ഇറാനെതിരെയുള്ള യുദ്ധത്തിന്‍റെ ഭാഗമായി കപ്പൽ നിലവിൽ ചെങ്കടലിലാണ്. തിപിടുത്തത്തിന് യുദ്ധവുമായി ബന്ധമില്ലെന്നും നിയന്ത്രണ വിധേയമാക്കിയെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ‘വ്യാഴാഴ്ച യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് (CVN-78) കപ്പലിന്‍റെ ലോൺട്രി ഭാഗത്താണ് തീപടർന്നത്. തീപിടുത്തത്തിന് യുദ്ധവുമായി ബന്ധമില്ല, നിയന്ത്രണ വിധേയമാക്കി. കപ്പലിന്റെ പ്രൊപ്പൽഷൻ സംവിധാനത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല, വിമാനവാഹിനി കപ്പൽ പൂർണ പ്രവർത്തന സജ്ജമാണ്. രണ്ട് നാവികർക്ക് നിസാര പരിക്കേറ്റു’ -യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ അറിയിച്ചു.
ഫോർഡും അതിന്റെ മൂന്ന് അകമ്പടി കപ്പലുകളും കഴിഞ്ഞയാഴ്ചയാണ് സൂയസ് കനാൽ കടന്ന് ചെങ്കടലിലെത്തിയത്. ഇറാനെതിരായ യു.എസ്-ഇസ്രായേൽ സംയുക്ത ഓപ്പറേഷൻ എപ്പിക് ഫ്യൂറിയിൽ പങ്കെടുക്കാനാണ് കപ്പൽ ചെങ്കടലിലെത്തിയത്.
അതേസമയം, ഹുർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കുമെന്ന പ്രഖ്യാപനത്തിൽനിന്ന് യു.എസ് യു ടേൺ അടിച്ചു. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെ എണ്ണ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ യു.എസ് നാവിക സേന സജ്ജമല്ലെന്ന് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു. "ഉടൻ തന്നെ ഇത് സംഭവിക്കും, പക്ഷേ ഇപ്പോൾ സാധ്യമല്ല" -സി.എൻ.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിൽ റൈറ്റ് പറഞ്ഞു. യു.എസുമായുള്ള സംഘർഷത്തെ തുടർന്ന് ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് ഇറാൻ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെയാണ് ഹുർമുസിൽ യു.എസ് നാവികസേന ആവശ്യമെങ്കിൽ അകമ്പടി നൽകുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത്.
"ഇപ്പോൾ സാധ്യമല്ല. ഇറാന്റെ ആക്രമണ ശേഷിയും അതിന് ആവശ്യമായ സൈനിക ഉൽപാദന വ്യവസായവും നശിപ്പിക്കുന്നതിലുമാണ് നിലവിൽ യു.എസ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മാസം അവസാനത്തോടെ ടാങ്കറുകൾക്ക് അകമ്പടി നൽകാൻ നേവി സജ്ജമാകുമെന്നും റൈറ്റ് അറിയിച്ചു. ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതോടെ ഒരു ബാരൽ ക്രൂഡ് ഓയിൽ വില 30 ശതമാനം വരെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം റൈറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ യു.എസ് നാവിക സേന ഒരു ടാങ്കറിന് കടലിടുക്കിലൂടെ അകമ്പടി നൽകിയെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. നിഷേധിച്ച് ഇറാൻ രംഗത്തുവന്നതിനു പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
റൈറ്റിന്‍റെ പോസ്റ്റിനു പിന്നാലെ എണ്ണവില കുറഞ്ഞിരുന്നു. ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും സംയുക്തമായി ഇറാനുനേരെ ആക്രമണം ആരംഭിച്ചതോടെയാണ് ഹുര്‍മുസ് കടിലുടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടഞ്ഞത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

