30 കോടിയുടെ ലോട്ടറിയടിച്ചു, പണം വാങ്ങാൻ കാമുകിയെ ഏൽപിച്ചു; കാമുകനെ പറ്റിച്ച് കടന്നുകളഞ്ഞ് പെൺകുട്ടി
text_fieldsഓട്ടവ: 30 കോടി രൂപയുടെ ലോട്ടറി തുകയുമായി മുൻ കാമുകി കടന്നുകളഞ്ഞതായി ആരോപിച്ച് കോടതിയെ സമീപിച്ച് കനേഡിയൻ യുവാവ്. 30 കോടി രൂപയുടെ ജാക്പോട്ടിന്റെ നറുക്കെടുപ്പിലാണ് കനേഡിയൻ യുവാവ് ലോറൻസ് കാംഫൽ വിജയിയായത്.
2024ലാണ് ലോട്ടറി ടിക്കറ്റ് വാങ്ങിയതെന്നാണ് ലോറൻസ് കാംഫൽ പറയുന്നത്. എന്നാൽ സാധുവായ ഐഡിയില്ലാത്തതിനാൽ ലോട്ടറി അധികൃതർ പറഞ്ഞതനുസരിച്ച് സമ്മാനത്തുക വാങ്ങാൻ കാമുകിയായ ക്രിസ്റ്റൽ ആൻ മക്കെയെ സമീപിക്കുകയായിരുന്നു. ലോറൻസിന് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല. തന്റെ പ്രണയസമ്മാനമാണെന്ന് പ്രഖ്യാപിച്ചാണ് ലോട്ടറി ടിക്കറ്റ് ലോറൻസ് കാമുകിക്ക് നൽകിയത്.
ക്രിസ്റ്റലിനെ വിശ്വസിച്ചാണ് ലോറൻസ് അതിനായി ചുമതലപ്പെടുത്തിയത്. ഒന്നര വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു രണ്ടുപേരും. എന്നാൽ പണം കൈയിൽ കിട്ടിയ ഉടൻ ക്രിസ്റ്റൽ ലോറൻസിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാത്രമല്ല, ഫോൺ ബന്ധവും വിഛേദിച്ചു. സമൂഹമാധ്യമ അക്കൗണ്ടിൽ നിന്ന് പോലും ലോറൻസിനെ ബ്ലോക്ക് ചെയ്തു. ലോറൻസ് നിരവധി തവണ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും ക്രിസ്റ്റൽ മറുപടി നൽകിയതേ ഇല്ലെന്നും കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് ക്രിസ്റ്റൽ മറ്റൊരാൾക്കൊപ്പമാണെന്നും കണ്ടെത്തി.
എന്നാൽ ക്രിസ്റ്റൽ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇരുകൂട്ടരുടെയും വാദം കേട്ട ശേഷം കേസിൽ വിധി പറയാനാണ് കോടതിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

