ആറുമാസത്തിനിടെ കാനഡ നാടുകടത്തിയത് 3,323 ഇന്ത്യക്കാരെ, നടപടി കാത്ത് 7,669 പേർ
text_fieldsഓട്ടോവ: അനധികൃതമായി കുടിയേറിയതിന്റെ പേരിൽ ആറുമാസത്തിനിടെ കാനഡ നാടുകടത്തിയത് 3,323 ഇന്ത്യക്കാരെ. കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കണക്കുപ്രകാരം, 2026-ന്റെ ആദ്യ ആറുമാസത്തിലാണ് ഇത്രയും വലിയ നാടുകടത്തൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ആറ് വർഷത്തെ റെക്കോർഡ് മറികടക്കുന്നതാണ് പുതിയ കണക്കുകൾ. 2025-ൽ ആകെ പുറത്താക്കപ്പെട്ടത് 3,779 പേരായിരുന്നു. അതിന്റെ ഏകദേശം 88 ശതമാനത്തോളം ഈ വർഷം ആറ് മാസത്തിനിടെ ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടു. നാടുകടത്തൽ കാത്തിരിക്കുന്നവരുടെ പട്ടികയിലും ഇന്ത്യക്കാരാണ് മുന്നിൽ. 7,669 ഇന്ത്യക്കാരാണ് നാടുകടത്തൽ കാത്തു കഴിയുന്നത് എന്ന് സി.ബി.എസ്.എ ഡാറ്റ വ്യക്തമാക്കുന്നു.
കാനഡ തങ്ങളുടെ കുടിയേറ്റ സംവിധാനം കർശനമാക്കുകയും അന്താരാഷ്ട്ര വിദ്യാർത്ഥികളും താൽക്കാലിക വിദേശ തൊഴിലാളികളും ഉൾപ്പെടെയുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്ന വേളയിലാണ് ഈ ഡാറ്റ പുറത്തുവന്നിരിക്കുന്നത്. കുടിയേറ്റ നിയമങ്ങൾ പാലിക്കാതിരിക്കൽ, വിസ കാലാവധി കഴിഞ്ഞിട്ടും തുടരൽ, വിസ തട്ടിപ്പുകൾ, കുടിയേറ്റ അപേക്ഷ നിരസിക്കൽ എന്നിവയാണ് നാടുകടത്തലിനുള്ള പ്രധാന കാരണം. തൊട്ടുപിന്നിലുള്ള മെക്സിക്കോയിലേക്ക് ഈ ആറ് മാസത്തിനിടെ 1,573 പേരെ മാത്രമാണ് നാടുകടത്തിയത്. കഴിഞ്ഞ അഞ്ച് വർഷവും കാനഡയുടെ നാടുകടത്തൽ പട്ടികയിൽ മെക്സിക്കോ ആയിരുന്നു ഒന്നാം സ്ഥാനത്ത്, ആ കാലയളവിൽ ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. ഈ സ്ഥാനമാണ് ഇന്ത്യ ഇപ്പോൾ മറികടന്നിരിക്കുന്നത്. 1,424 ഇന്ത്യൻ പൗരന്മാരെ കാനഡ നാടുകടത്തിയ 2020-ലാണ് ഇന്ത്യ അവസാനമായി പട്ടികയിൽ ഒന്നാമതെത്തിയത്.
സി.ബി.എസ്.എ വിവരങ്ങൾ പ്രകാരം, 2021-ൽ 603 ഇന്ത്യക്കാരെയും 2022-ൽ 786 പേരെയും കാനഡ നാടുകടത്തി. 2023-ൽ ഇത് 1,132 ആയി ഉയർന്നു, 2024-ൽ ഇത് 2,004 ആയി വർധിച്ചു.ഒരു ഡിപ്പാർച്ചർ ഓർഡർ പ്രകാരം, ഒരാൾ 30 ദിവസത്തിനുള്ളിൽ സ്വമേധയാ കാനഡ വിട്ടുപോകേണ്ടതുണ്ട്. അങ്ങനെ ചെയ്തില്ലെങ്കിൽ അത് യാന്ത്രികമായി ഒരു ഡിപോർട്ടേഷൻ ഓർഡറായി മാറും. എക്സ്ക്ലൂഷൻ ഓർഡർ പ്രകാരം ഒരു വ്യക്തിക്ക് നിശ്ചിത കാലയളത്തേക്ക്, സാധാരണയായി ഒന്ന് മുതൽ അഞ്ച് വർഷം വരെ കാനഡയിലേക്ക് മടങ്ങിവരുന്നതിൽ വിലക്കുണ്ട്. കനേഡിയൻ സർക്കാരിൽ നിന്ന് എഴുതിത്തയ്യാറാക്കിയ അനുമതി ലഭിച്ചില്ലെങ്കിൽ ഡിപോർട്ടേഷൻ ഓർഡർ വഴി എന്നെന്നേക്കുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നു.
ഈ വർഷത്തെ കാനഡയുടെ നാടുകടത്തൽ കണക്ക്, യു.എസ് ഇന്ത്യയിലേക്ക് നാടുകടത്തിയ ഇന്ത്യക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികമാണ്. ജനുവരി 1 നും ജൂലൈ 22 നും ഇടയിൽ 1,273 ഇന്ത്യൻ പൗരന്മാരെ യു.എസിൽ നിന്ന് നാടുകടത്തിയതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

