ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെക്കുന്നു, പ്രഖ്യാപനം തിങ്കളാഴ്ചയെന്ന് റിപ്പോർട്ടുകൾ
text_fieldsലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച രാജി പ്രഖ്യാപിക്കുമെന്ന് ബ്രിട്ടിഷ് പത്രമായ ഒബ്സർവർ റിപ്പോർട്ട് ചെയ്തു. മുതിർന്ന കാബിനറ്റ് മന്ത്രിമാർ, രാഷ്ട്രീയ ഉപദേഷ്ടാക്കൾ, പാർട്ടി നേതാക്കൾ, ട്രേഡ് യൂനിയൻ നേതാക്കൾ എന്നിവരുമായി നടത്തിയ കൂടിയാലോചനകൾക്ക് ശേഷം സ്ഥാനം നിലനിർത്താനാകില്ലെന്ന തീരുമാനത്തിൽ സ്റ്റാർമർ എത്തിയതായാണ് വിവരം.
വിഷയത്തിൽ ഡൗണിങ് സ്ട്രീറ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലേബർ പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര സംഘർഷവുമാണ് രാജിക്ക് പ്രേരിപ്പിക്കുന്നത്. വടക്കൻ ഇംഗ്ലണ്ടിലെ നിർണായകമായ ഉപതെരഞ്ഞെടുപ്പിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാം ഉജ്ജ്വല വിജയം നേടിയതും രാജിക്കുള്ള സമ്മർദമേറ്റി. ഭാര്യയുമായി സ്റ്റാർമർ രാജ്യക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും തിങ്കളാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ലേബർ പാർട്ടിയെ വലിയ വിജയത്തിലേക്ക് നയിച്ചെങ്കിലും സ്റ്റാർമറുടെ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മെയ് മാസത്തിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടതോടെ തന്നെ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ടുള്ള മുറവിളികൾ ശക്തമായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരുപതോളം മന്ത്രിമാരാണ് സ്റ്റാർമർ മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്. ഇതിൽ പലരും സ്റ്റാർമറുടെ നേതൃത്വത്തിലുള്ള വിശ്വാസക്കുറവ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇപ്‌സോസ് നടത്തിയ സർവേയിൽ 25 ശതമാനം ആളുകളും ബർണാമിനെ പിന്തുണച്ചപ്പോൾ, 12 ശതമാനം പേർ മാത്രമാണ് സ്റ്റാർമറെ പിന്തുണച്ചത്. പാർട്ടി എം.പിമാരുടെ പിന്തുണയും ബർണാമിനാണ് കൂടുതലുള്ളത്.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സ്റ്റാർമർ ഏറ്റെടുക്കണമെന്നും ലേബർ എം.പിമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഏതു വെല്ലുവിളിയും നേരിടാൻ തയാറാണെന്നും ഒളിച്ചോടില്ലെന്നുമായിരുന്നു ഇക്കാര്യത്തിൽ സ്റ്റാർമറുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

