വാഷിങ്ടൺ: ഉയിഗുർ മുസ്ലിംകൾ കടുത്ത പീഡനം നേരിടുന്ന ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള ഉൽപന്നങ്ങൾ വിലക്കി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇതിനുള്ള നിയമത്തിൽ ബൈഡൻ ഒപ്പുവെച്ചു. യു.എസും ചൈനയും തമ്മിലുള്ള ബന്ധം ഇതുമൂലം കൂടുതൽ വഷളാകുമെന്നാണ് ആശങ്ക.
എതിർപ്പുകളില്ലാതെ ബിൽ പാസാക്കി. ഷിൻജിയാങ് പ്രവിശ്യയിൽ നിന്നുള്ള കമ്പനികൾ നിർബന്ധിത തൊഴിലെടുപ്പിച്ചല്ല ഉൽപന്നങ്ങൾ നിർമ്മിച്ചതെന്ന് തെളിയിക്കണം. എങ്കിൽ മാത്രമേ ഇനി മുതൽ യു.എസിൽ ഇത്തരം ഉൽപന്നങ്ങൾ വിൽക്കാനാവു. ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ലക്ഷക്കണക്കിനാളുകൾ തടവിലാണെന്ന് നേരത്തെ യു.എൻ വ്യക്തമാക്കിയിരുന്നു.
ഇതിൽ കൂടുതലും ഉയിഗുർ മുസ്ലിംകളായിരുന്നു. ഇവരെ കൊണ്ട് നിർബന്ധിതമായി തൊഴിലെടുപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചൈന ചെയ്തത്.
അതേസമയം, യു.എസ് നടപടിയോട് വാഷിങ്ടണിലെ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.കെയിലെ ട്രിബ്യൂണൽ ചൈനയിലെ ഉയിഗുർ മുസ്ലിംകൾക്കെതിരായ അതിക്രമങ്ങളെ വംശഹത്യയെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച നിരവധി ചൈനീസ് കമ്പനികൾക്കും യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു.