ആർ.എസ്.എസ് ബന്ധമുള്ള ഡെമോക്രാറ്റുകളെ സുപ്രധാന പദവികളിൽനിന്ന് ഒഴിവാക്കി ബൈഡൻ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ 20ഓളം ഇന്ത്യൻ വംശജർക്ക് സുപ്രധാന പദവികൾ നൽകിയ നടപടി ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അത്ര തന്നെ പ്രാധാന്യത്തോടെ മറ്റൊരു വാർത്തയും ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ആർ.എസ്.എസ്/ബി.ജെ.പി ബന്ധമുള്ള ഡെമോക്രാറ്റുകളെ ബൈഡൻ ഉന്നത പദവികൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയെന്നാണ് വൈറ്റ്ഹൗസുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ഒബാമ അധികാരത്തിലിരുന്നപ്പോൾ വൈറ്റ് ഹൗസിൽ സുപ്രധാന പദവി നിർവഹിച്ചിരുന്ന സൊനാൽ ഷാ, ബൈഡന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ചിരുന്ന അമിത് ജാനി എന്നിവരാണ് ആർ.എസ്.എസ് ബന്ധത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ടത്. ഇവരുടെ ആർ.എസ്.എസ്/ബി.ജെ.പി ബന്ധത്തെ കുറിച്ച് 12ഓളം ഇന്തോ-അമേരിക്കൻ സംഘടനകൾ ബൈഡൻ ഭരണകൂടത്തിന് സൂചന നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ ഒഴിവാക്കലെന്ന് 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസിൽ സജീവമായി ഇടപെട്ടിരുന്ന ഉസ്ര സേയയെയും സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ അമേരിക്കയിൽ നടന്ന പ്രക്ഷോഭങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന സമീറ ഫാസിലിയെയും പോലുള്ളവർ ബൈഡന്‍റെ സംഘത്തിൽ ഉൾപ്പെട്ടിട്ടുമുണ്ട്.
സൊനാൽ ഷാ ബൈഡന്‍റെ യൂനിറ്റി ടാസ്ക് ഫോഴ്സിൽ സജീവമായി പ്രവർത്തിച്ചിരുന്നു. അവരുടെ പിതാവ് യു.എസ്.എയിലെ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പിയുടെ പ്രസിഡന്‍റാണ്. ആർ.എസ്.എസ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഏകൽ വിദ്യാലയയുടെ സ്ഥാപകനും സൊനാലിന്‍റെ പിതാവാണ്. ഈ സ്ഥാപനത്തിനുവേണ്ടി ഫണ്ട് ശേഖരിക്കാൻ സൊനാൽ സജീവമായി രംഗത്തുണ്ടായിരുന്നു. അമിത് ജാനിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മറ്റ് പ്രമുഖ ആർ.എസ്.എസ്/ബി.ജെ.പി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ശ്രീ പ്രെസ്റ്റൺ കുൽക്കർണി, തുൾസി ഗബ്ബാർഡ് എന്നിവരും ആർ.എസ്.എസ് ബന്ധത്തിന്‍റെ പേരിൽ നിർണായക സ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ടന്ന് 'ദി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു.
ഡെമോക്രാറ്റുകളായ പല നേതാക്കൾക്കും ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അവർ സുപ്രധാന പദവികളിൽ വരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് 19ഓളം സംഘടനകൾ സംയുക്തമായി ബൈഡന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.