ഗസ്സയെ ചാരമാക്കുന്നതിനിടെ ഇസ്രായേലിന് വീണ്ടും ശതകോടികളുടെ ആയുധം നൽകി ബൈഡൻ ഭരണകൂടം
text_fieldsജറൂസലം: ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും ഗസ്സയിലെ ഫലസ്തീനികൾക്കുമേൽ മഹാക്രൂരതയുമായി യുദ്ധക്കുറ്റം തുടരുന്ന ഇസ്രായേലിന് ആക്രമണം കനപ്പിക്കാൻ വൻതുകയുടെ അത്യാധുനിക ആയുധങ്ങൾ നൽകി യു.എസിലെ ബൈഡൻ ഭരണകൂടം. 73.5 കോടി ഡോളറിന്‍റെ (5300 കോടി രൂപ) ആയുധങ്ങളാണ് പുതുതായി ഇസ്രായേലിന് മൈകാറുക. യു.എസ് കോൺഗ്രസിന്‍റെ അനുമതി ആവശ്യമാണെങ്കിലും പ്രയാസമില്ലാതെ അംഗീകാരം നേടിയെടുക്കാനാകുമെന്നാണ് സൂചന. ബോംബുകളെ കൂടുതൽ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ജെ.ഡി.എ.എമ്മുകളാണ് ഇതിൽ പ്രധാനം. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇവ കൂടി എത്തുന്നതോടെ നാശനഷ്ടം ഇരട്ടിയാകും. ആൾനാശവും കൂടും. മുമ്പും ജെ.ഡി.എ.എമ്മുകൾ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. നിലവിൽ ഗസ്സയിലെ ആക്രമണത്തിന് ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്.
വെടിനിർത്തലിന് ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തേണ്ട ബൈഡൻ ഭരണകുടം പകരം ആക്രമണത്തിന് മുനകൂട്ടാൻ കൂടുതൽ അപകടകാരിയായ ആയുധങ്ങൾ കൈമാറുന്നതിനെതിരെ യു.എസ് കോൺഗ്രസിൽ ചില അംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. അതേ സമയം, ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്നും ആക്രമണം തുടരാമെന്നുമാണ് ഇപ്പോഴും ബൈഡന്‍റെ നിലപാട്.
ഒമ്പതാം ദിവസവും തുടർന്ന ആക്രമണങ്ങളിൽ ഇതുവരെ 61 കുട്ടികളുൾപെടെ 212 ഫലസ്തീനികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 1,500 ലേറെ ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുമുണ്ട്.
നിരപരാധികൾക്കു മേൽ ഇസ്രായേൽ ബോംബറുകൾ അഗ്നി വർഷിക്കുന്നത് തുടരുന്നതിനെതിരെ ലോകമെങ്ങും ജ്വാലയായി പടർന്ന പ്രതിഷേധത്തിന്‍റെ സാഹചര്യത്തിൽ യു.എസ് ഭരണകൂടം ആദ്യമായി വെടിനിർത്തൽ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. മൂന്നാം തവണയും ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹുവുമായി ഇതുസംബന്ധിച്ച് ബൈഡൻ സംസാരിച്ചു. എന്നാൽ, അടിയന്തരമായി നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബൈഡനെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ആയുധക്കച്ചവടത്തിന് പുറമെ പ്രതിവർഷം 380 കോടി ഡോളർ (27,821 കോടി രൂപ) സൈനിക സഹായമായി യു.എസ് ഇസ്രായേലിന് നൽകുന്നുണ്ട്. മറ്റു രാജ്യങ്ങൾക്ക് സഹായം നൽകാൻ മനുഷ്യാവകാശ സംരക്ഷണം നിബന്ധനയാണെങ്കിൽ ഇസ്രായേലിനു മാത്രം അത് ബാധകമല്ല. വലിയ സാമ്പത്തിക ശക്തിയായി ഉയർന്ന രാജ്യത്തിന് ഇനിയും സഹായം തുടരുന്നതിനെതിരെ സ്വന്തം കക്ഷിയായ ഡെമോക്രാറ്റിൽനിന്നുതന്നെ എതിർപ്പുണ്ടായിട്ടും നിലപാട് ഇതുവരെ മാറ്റിയിട്ടില്ല. അതേ സമയം, ഭരണകക്ഷിയിൽ ഇസ്രായേലിനുവേണ്ടി കരുക്കൾ നീക്കാൻ വൻപട തന്നെ സജീവമായി രംഗത്തുണ്ടെന്നും ചാൾസ് ഇ. ഷൂമർ, റോബർട്ട് മെൻഡിസ്, സ്െറ്റനി എച്ച്. ഹോയർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും കാര്യങ്ങൾ മുന്നോട്ടുപോകുന്നുണ്ടെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് പറയുന്നു. പുതിയ തലമുറ അംഗങ്ങളാണ് പുതുതായി ഇതിനെതിരെ ശബ്ദമുയർത്തി രംഗത്തുള്ളത്. ഇവർ ശക്തരായി മാറിയാൽ ഇസ്രായേലിനെതിരെ ബൈഡൻ ഭരണകൂടത്തിന് നിലപാടുകൾ പുനഃപരിശോധിക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.