തിമ്പു: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആദ്യഘട്ട സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി ഭൂട്ടാൻ. 7,50,000 പേരെ ലോക്ഡൗൺ ബാധിക്കും. സ്കൂളുകൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞുകിടക്കും.
അഞ്ചുമുതൽ 21 ദിവസം വരെയായിരിക്കും േലാക്ഡൗൺ. കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനും രോഗം സ്ഥിരീകരിച്ചവരെ നിരീക്ഷണത്തിലാക്കുന്നതിനും ഈ കാലയളവ് ഉപയോഗപ്പെടുത്തും. സാമൂഹിക വ്യാപനം ഒഴിവാക്കുന്നതിനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും അറിയിച്ചു.
വിദേശങ്ങളിൽനിന്ന് മടങ്ങിയെത്തുവർക്ക് നിരീക്ഷണം നിർബന്ധമാക്കിയിരുന്നു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുവൈത്തിൽനിന്ന് മടങ്ങിയെത്തിയ 27കാരിക്ക് ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ചതോടെ യുവതി രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച ഇവർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെയാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
അയൽ രാജ്യങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഭൂട്ടാൻെറ അതിർത്തികൾ അടച്ചിരുന്നു. നേരത്തേ അമേരിക്കൻ യാത്രസംഘത്തിന് ഭൂട്ടാനിൽവെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഭൂട്ടാനിൽ 113 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വിദേശത്തുനിന്ന് മടങ്ങി എത്തിയവരായിരുന്നു.