'സൂം' കോളിൽ 900 ജീവനക്കാരെ പുറത്താക്കി കുപ്രസിദ്ധി; ഒടുവിൽ അതേ വഴിയിലൂടെ സി.ഇ.ഒയും പുറത്തേക്ക്
text_fieldsവിശാൽ ഗാർഗ്
ന്യൂയോർക്ക്: 2021-ൽ മൂന്ന് മിനിറ്റ് നീണ്ട ഒരൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയ ഇന്ത്യൻ വംശജനായ വിശാൽ ഗാർഗിനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കി. ബെറ്റർ ഹോം ആൻഡ് ഫിനാൻസ് കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ആണ് വിശാൽ ഗാർഗിനെ പുറത്താക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചത്.
വിശാൽ ഗാർഗിന്റെ തീരുമാനങ്ങളിലുള്ള വീഴ്ച, സ്വഭാവരീതികൾ, വിശ്വാസ്യതയില്ലായ്മ എന്നിവയാണ് പുറത്താക്കലിന് പ്രധാന കാരണമായി ബോർഡ് ചൂണ്ടിക്കാണിച്ചത്. 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം (ഏകദേശം 12,500 കോടിയിലധികം രൂപ) നഷ്ടം സംഭവിച്ചതായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കമ്പനിയുടെ ഓഹരി മൂല്യം 90 ശതമാനത്തിലധികം ഇടിഞ്ഞതായും ബോർഡ് വിലയിരുത്തി. ബോർഡ് അംഗമായിരുന്ന ഹെഡ്ജ് ഫണ്ട് മാനേജർ ഡാനിയേൽ ലൂയിസിനെ കമ്പനിയുടെ ഇടക്കാല സിഇഒ ആയി നിയമിച്ചു.
2021 ഡിസംബറിൽ ക്രിസ്മസിന് തൊട്ടുമുമ്പാണ് വിശാൽ ഗാർഗ് ജീവനക്കാരെ അവിചാരിതമായി സൂം കോളിലേക്ക് വിളിച്ച് അടിയന്തരമായി പിരിച്ചുവിട്ടതായി അറിയിച്ചത്. ജീവനക്കാരെ 'ഡംബ് ഡോൾഫിനുകൾ' എന്ന് വിളിച്ച് അധിക്ഷേപിച്ചുള്ള ഇദ്ദേഹത്തിന്റെ ഇമെയിൽ ചോർന്നതും വലിയ കോർപ്പറേറ്റ് വിവാദത്തിന് വഴിവെച്ചിരുന്നു. കോവിഡ് കാലത്ത് 8 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന കമ്പനിയുടെ വിപണി മൂല്യം നിലവിൽ വെറും 300 ദശലക്ഷം ഡോളറിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.
അതേസമയം, ബോർഡിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് വിശാൽ ഗാർഗിന്റെ തീരുമാനം. കമ്പനി ലാഭത്തിലാകുന്നത് വരെ പ്രതിവർഷം വെറും 1 ഡോളർ മാത്രം ശമ്പളം വാങ്ങി പ്രവർത്തിക്കാൻ തയ്യാറാണെന്നും, തനിക്ക് ഓഹരി ഉടമകളുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ട് സിഇഒ സ്ഥാനം തിരിച്ചുപിടിക്കാൻ അദ്ദേഹം പ്രമുഖ നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

