അർബുദ ബാധിതനായിരുന്നു വെളിപ്പെടുത്തലുമായി നെതന്യാഹു; രഹസ്യമാക്കി വെച്ചത് ഇറാൻ ഭീതിയിൽ
text_fieldsജെറൂസലം: താൻ പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയകരമായ ചികിത്സയ്ക്ക് ശേഷം അർബുദത്തെ പൂർണ്ണമായും പരാജയപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. യുദ്ധകാലത്ത് ഈ വാർത്ത പുറത്തുവിട്ടാൽ ഇറാൻ അത് ഇസ്രയേലിനെതിരെയുള്ള കുപ്രചാരണങ്ങൾക്കായി ഉപയോഗിക്കുമെന്ന് ഭയന്നാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
76-കാരനായ നെതന്യാഹുവിന്റെ ആരോഗ്യനില സംബന്ധിച്ച വാർഷിക റിപ്പോർട്ടിനൊപ്പമാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പ്രോസ്റ്റേറ്റിൽ 0.9 സെന്റിമീറ്റർ വലിപ്പമുള്ള ട്യൂമർ കണ്ടെത്തിയിരുന്നതായി ഹദസ്സ മെഡിക്കൽ സെന്ററിലെ പ്രൊഫസർ ആരോൺ പോപോപ്‌സർ സ്ഥിരീകരിച്ചു. 2024 ഡിസംബറിൽ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പതിവ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് രണ്ടര മാസം മുൻപ് റേഡിയേഷൻ ചികിത്സയ്ക്ക് അദ്ദേഹം വിധേയനായി. ഏറ്റവും പുതിയ പരിശോധനാ ഫലങ്ങൾ പ്രകാരം രോഗം പൂർണ്ണമായും മാറിയതായി ഡോക്ടർമാർ അറിയിച്ചു.
താൻ കായികമായി മികച്ച നിലയിലാണെന്നും ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്നും നെതന്യാഹു എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു. രാജ്യസുരക്ഷയുടെ കാര്യത്തിലെന്നപോലെ തന്റെ ആരോഗ്യകാര്യത്തിലും അപകടസാധ്യതകൾ മുൻകൂട്ടി കണ്ട് ഉടൻ നടപടിയെടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. 2023 ജൂലൈയിൽ അദ്ദേഹത്തിന് പേസ് മേക്കർ ഘടിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നെതന്യാഹുവിന്റെ ഈ വെളിപ്പെടുത്തൽ. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഇസ്രയേൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാകും അദ്ദേഹം. ആരോഗ്യകാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൃത്യമായ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

