Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശൈഖ് ഹസീനയുടെ വെർച്വൽ...

ശൈഖ് ഹസീനയുടെ വെർച്വൽ പ്രസംഗം: ഇന്ത്യ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ്

text_fields
bookmark_border
ശൈഖ് ഹസീന
cancel
camera_alt

ശൈഖ് ഹസീന

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വരാനിരിക്കുന്ന വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ പ്രതിനിധി ആവശ്യപ്പെട്ടു. ഡൽഹിയിലെ സൗത്ത് ഏഷ്യൻ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്ബിൽ വെച്ച് ആഗസ്‍റ്റ് 5 നാണ് ഓൺലൈൻ യോഗം നടക്കാനിരിക്കുന്നത്. എന്നാൽ ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഇത്തരം രാഷ്ട്രീയ പ്രവർത്തനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ധാക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

രണ്ട് വർഷം മുമ്പ് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് ഹസീനയുടെ സർക്കാർ പുറത്താക്കപ്പെടുകയും അവർ രാജ്യം വിടുകയും ചെയ്തതിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ഈ പരിപാടി നടക്കുന്നത്. 2024 ആഗസ്റ്റ് മുതൽ ഇന്ത്യയിൽ കഴിയുന്ന ഹസീനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് തുടർച്ചയായി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പുതിയ നയതന്ത്ര പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.

നിലവിൽ ഇന്ത്യയുമായി മുന്നോട്ടുപോകാൻ നല്ലൊരു സമീപനമാണ് തങ്ങൾ സ്വീകരിക്കുന്നതെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാൻ ആഗ്രഹിക്കുന്നില്ലെന്നും വിദേശകാര്യ സഹമന്ത്രി ശമ ഉബയ്ദ് ഇസ്‍ലാം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഹസീന ഇന്ത്യയിലാണ് കഴിയുന്നത് എന്നതിനാൽ ഈ പരിപാടിയെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി വ്യക്തത വരുത്തേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഇതേത്തുടർന്ന്, പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വിദേശകാര്യ ഉപദേഷ്ടാവ് ഹുമയൂൺ കബീർ ഇന്ത്യൻ ഹൈക്കമീഷണർ ദിനേശ് ത്രിവേദിയുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷാ വിധിക്കപ്പെട്ട ശൈഖ് ഹസീന ഉൾപ്പെടെയുള്ള അവാമി ലീഗിന്റെ നിരോധിക്കപ്പെട്ട അംഗങ്ങളാരും ഇന്ത്യയുടെ മണ്ണ് ഉപയോഗിച്ച് ബംഗ്ലാദേശിൽ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുകയോ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യയുടെ സഹകരണം ഉണ്ടാകണമെന്ന് ധാക്ക പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ഈ വിഷയം ബാധിക്കരുതെന്നാണ് ധാക്കയുടെ ആഗ്രഹമെന്ന് ശമ ഉബയ്ദ് പറഞ്ഞു. കൂടാതെ, അടുത്ത മാസം ഡൽഹിയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി താരിഖ് റഹ്മാന് ലഭിച്ച ക്ഷണത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അവർ സൂചിപ്പിച്ചു.

ഇതിനിടെ ആഗസ്റ്റ് 5-ന്റെ പ്രാധാന്യം കണക്കിലെടുത്ത് ബംഗ്ലാദേശിലുടനീളം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് അറിയിച്ചു. രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിർത്താൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 2024ൽ വിദ്യാർഥി പ്രക്ഷോഭങ്ങളെ തുടർന്ന് രാജ്യം വിട്ട ശൈഖ് ഹസീനയെ 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണൽ വധശിക്ഷക്ക് വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും, രാജ്യത്ത് നിലനിൽക്കുന്ന ഈ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിൽ വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ഏറെ നിർണ്ണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DhakabangladeshSheikh Hasinapublic appearanceIndia
News Summary - Bangladesh seeks India’s stand on Sheikh Hasina’s virtual address
Next Story