ബംഗ്ലദേശിൽ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ
text_fieldsധാക്ക: ബംഗ്ലദേശിൽ നിരോധിത അവാമി ലീഗിന്റെ മുതിർന്ന നേതാക്കളായ ഏഴു പേർക്ക് വധശിക്ഷ വിധിച്ച് രാജ്യത്തെ അന്താരാഷ്ട്ര ക്രൈംസ് ട്രിബ്യൂണൽ. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ പുറത്താക്കിയ 2024ലെ വിദ്യാർഥി പ്രക്ഷോഭത്തിനിടെ നടത്തിയതെന്ന് ആരോപിക്കുന്ന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷ.
പാർട്ടി ജനറൽ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായിരുന്ന ഉബൈദുൽ ഖാദർ, ജോ. ജനറൽ സെക്രട്ടറി എ.എഫ്.എം ബഹാഉദ്ദീൻ നാസിം, മുൻ മന്ത്രി മുഹമ്മദ് അലി അറഫാത്ത്, മറ്റു നേതാക്കളായ ശൈഖ് ഫസലെ ശംസ് പറഷ്, മുഈനുൽ ഹുസൈൻ ഖാൻ നിഖിൽ, സദ്ദാം ഹുസൈൻ, ശൈഖ് വലി ആസിഫ് ഇനാൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ഒളിവിലുള്ള എല്ലാവരെയും നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണൽ പ്രോസിക്യൂട്ടർ അമീനുൽ ഇസ്‍ലാം പറഞ്ഞു.
അധികാര ഭ്രഷ്ടയാക്കപ്പെട്ട ശൈഖ് ഹസീന രണ്ടുവർഷം മുമ്പാണ് രാജ്യംവിട്ട് ഇന്ത്യയിൽ അഭയം തേടിയത്. ഹസീനക്കും അന്നത്തെ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാനും നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. അധികാരമാറ്റം നടന്ന 2024ലെ കലാപത്തിൽ 1,400 പേർ കൊല്ലപ്പെട്ടതായാണ് യു.എൻ കണക്ക്. ശൈഖ് ഹസീനക്കും കൂട്ടാളികൾക്കും മരണശിക്ഷ വിധിച്ച ട്രിബ്യൂണൽ 2010ൽ ഹസീന സർക്കാർ തന്നെ രൂപം നൽകിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

