ബകു (അസർബൈജാൻ): അർമീനിയൻ സൈന്യത്തിെൻറ നിയന്ത്രണത്തിലുള്ള കൽബജാർ മേഖലയിലേക്ക് അസർബൈജാൻ സൈന്യം നീങ്ങിത്തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലെ കരാർപ്രകാരം കൽബജാർ നവംബർ 15നകം അസർബൈജാന് കൈമാറേണ്ടതാണ്.
എന്നാൽ, മോശം കാലാവസ്ഥ കാരണം സൈന്യത്തിെൻറ പിന്മാറ്റത്തിനും സാധാരണക്കാരുടെ പുനരധിവാസത്തിനും അർമീനിയ കൂടുതൽ സമയം ചോദിച്ചിരുന്നു. അതിനിടെയാണ് അസർബൈജാൻ സൈന്യം കൽബജാറിലേക്കു കടന്നത്.
അർമീനിയ കൈയടക്കിവെച്ചിരുന്ന നഗോർണോ-കരാബാഖ് പ്രദേശത്തെ ചൊല്ലി ഈയിടെ ഇരു രാജ്യങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. തുടർന്ന് റഷ്യയുടെ മധ്യസ്ഥതയിൽ നടന്ന വെടിനിർത്തൽ ചർച്ചയിൽ 1994ലെ യുദ്ധത്തിൽ അർമീനിയ കൈയടക്കിയ പ്രദേശങ്ങളിൽ ചിലത് അസർബൈജാന് കൈമാറാൻ ധാരണയായി. അതിൽ അഗ്ദം കഴിഞ്ഞയാഴ്ച കൈമാറി. കൽബജാറാണ് ഇനി കൈമാറാനുള്ളത്.