അസർബൈജാൻ-അർമീനിയ വെടിനിർത്തൽ ധാരണ
text_fieldsബകു: അതിർത്തി പ്രദേശമായ നഗോർണോ-കരാബാഖ് മേഖലയിൽ രണ്ടുദിവസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിന് അസർബൈജാനും അർമീനിയയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയത്. നഗോർണോ-കരാബാഖ് പ്രാദേശിക അധികൃതരാണ് വെടിനിർത്തൽ തീരുമാനം പ്രഖ്യാപിച്ചത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ഒരു മണിമുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
റഷ്യൻ സമാധാന സംഘത്തിന്റെ മധ്യസ്ഥതയിലാണ് ഇരു രാജ്യങ്ങളും സംഘർഷം അവസാനിപ്പിക്കാൻ സമ്മതിച്ചത്. കരാറിന്റെ ഭാഗമായി അർമീനിയൻ സൈനിക യൂനിറ്റുകൾ പ്രദേശത്തുനിന്ന് പിൻവാങ്ങും. പ്രാദേശിക സായുധ വിഭാഗങ്ങളെ നിരായുധീകരിക്കാനും തീരുമാനമുണ്ട്. വെടിനിർത്തൽ ധാരണ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ചൊവ്വാഴ്ച നഗോർണോ-കരാബാഖ് മേഖലയിലെ അർമീനിയൻ സൈനിക യൂനിറ്റുകൾക്കുനേരെ അസർബൈജാൻ സൈന്യം രൂക്ഷമായ ആക്രമണം നടത്തിയിരുന്നു. നിരവധി പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചത്തെ ആക്രമണത്തെ ഭീകര വിരുദ്ധ നടപടി എന്നാണ് അസർബൈജാൻ വിശേഷിപ്പിച്ചത്. നഗോർണോ-കരാബാഖിലെ വിഘടനവാദി സർക്കാർ ആയുധം താഴെ വെക്കുന്നതുവരെ ആക്രമണം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച രാവിലെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളുണ്ടായി. ഇതിനുപിന്നാലെയാണ് വെടിനിർത്തൽ തീരുമാനമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.