ഖാംനഈയുടെ ഭാര്യ മൻസൂറ ഹജസ്ത കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ
text_fieldsമൻസൂറ ഹജസ്ത ബാഖിർസാ, ആയത്തുല്ല അലി ഖാംനഈ
തെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ ഭാര്യ 'മൻസൂറ ഹജസ്ത ബാഖിർസാ'യും (Mansoureh Khojasteh Bagherzadeh) കൊല്ലപ്പെട്ടു. ശനിയാഴ്ച ഇറാനിലെ സുപ്രധാന സൈനിക-സുരക്ഷാ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നിം (Tasnim) റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ പരിക്കേറ്റ മൻസൂറ ഹജസ്ത 'രക്തസാക്ഷിത്വം വരിച്ചതായി' ഇറാന്റെ ഔദ്യോഗിക വാർത്താ ചാനലായ പ്രസ് ടി.വി സ്ഥിരീകരിച്ചു. ശനിയാഴ്ച ഖാംനഈയുടെ വസതിക്ക് നേരെയുണ്ടായ അതേ മിസൈൽ ആക്രമണത്തിലാണ് ഇവർക്കും പരിക്കേറ്റത്.
ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി നേരത്തെതന്നെ ഇറാൻ സ്ഥിരീകരിച്ചിരുന്നു. ഖാംനഈയുടെയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവരും സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഖാംനഇയുടെ മരണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. ഇതിനുപിന്നാലെ ഇറാനിലെ ഭരണമാറ്റം ലക്ഷ്യമിട്ട് തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലാണ് തങ്ങൾ ആക്രമണം നടത്തിയതെന്നും ട്രംപ് പറഞ്ഞു. ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

