ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസം: ആഗോള താപനിലയിൽ സർവകാല റെക്കോർഡിട്ട് ആഗസ്റ്റ്
text_fieldsപാരീസ്: ആഗോള താപനില ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ മാസമായി ആഗസ്റ്റ് മാറിയെന്ന് യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസ്. ഭൂമിയിൽ മനുഷ്യൻ ജീവിക്കാൻ തുടങ്ങിയ ശേഷമുള്ള, ചുരുങ്ങിയത് കഴിഞ്ഞ ഒരു ലക്ഷം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടാണ് ഇപ്പോൾ ലോകം അനുഭവിക്കുന്നതെന്നും കോപ്പർനിക്കസ് മുന്നറിയിപ്പ് നൽകി.
ആഗസ്റ്റിലെ ആഗോള ശരാശരി ഉപരിതല വായു താപനില 16.96 ഡിഗ്രി സെൽഷ്യസാണ്. 2023 ജൂലൈയിൽ രേഖപ്പെടുത്തിയ 16.95 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡിനെയാണ് 0.01 ഡിഗ്രി സെൽഷ്യസിന്റെ നേരിയ വ്യത്യാസത്തിൽ ഈ ആഗസ്റ്റ് മറികടന്നത്.
വ്യവസായവൽക്കരണത്തിന് മുൻപുള്ള (1850-1900) കാലഘട്ടത്തിലെ ശരാശരിയേക്കാൾ 1.65 ഡിഗ്രി സെൽഷ്യസ് അധികമാണിത്. യൂറോപ്പിന് പുറമെ അമേരിക്കയിലും ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് കടന്നുപോയതെന്ന് യുഎസ് സമുദ്ര-അന്തരീക്ഷ നിരീക്ഷണ ഏജൻസിയായ എൻ.ഒ.എ.എയും വ്യക്തമാക്കി.
കരയിലെ താപനിലയ്ക്കൊപ്പം സമുദ്രോപരിതലത്തിലെ ചൂടും റെക്കോർഡ് തലത്തിലേക്ക് ഉയർന്നു. അന്റാർട്ടിക്, ആർട്ടിക് ധ്രുവങ്ങളൊഴികെയുള്ള സമുദ്രങ്ങളിൽ രേഖപ്പെടുത്തിയ ശരാശരി താപനില 21.07 ഡിഗ്രി സെൽഷ്യസാണ്. ഫോസിൽ ഇന്ധനങ്ങളുടെ അമിത ഉപയോഗം കാരണം അന്തരീക്ഷത്തിൽ കുടുങ്ങുന്ന ഹരിതഗൃഹ വാതക താപത്തിന്റെ 90 ശതമാനത്തിലധികവും സമുദ്രങ്ങൾ ആഗിരണം ചെയ്യുന്നതാണ് സമുദ്രതാപനില ഉയരാൻ കാരണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത് പവിഴപ്പുറ്റുകളുടെ നാശത്തിനും സമുദ്ര ആവാസവ്യവസ്ഥയുടെ തകർച്ചയ്ക്കും കാരണമാകുന്നു.
ഫോസിൽ ഇന്ധനങ്ങൾക്ക് അടിമപ്പെട്ട മനുഷ്യരാശി നൽകേണ്ടിവരുന്ന കനത്ത വിലയാണിതെന്നും ആഗോള കാലാവസ്ഥാ വ്യതിയാനം വരുത്തിവെക്കുന്ന ദുരന്തത്തിന്റെ തെളിവാണിതെന്നും ഐക്യരാഷ്ട്രസഭയുടെ ക്ലൈമറ്റ് ചീഫ് സൈമൺ സ്റ്റീൽ പ്രതികരിച്ചു. പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന ശക്തമായ 'എൽ നിനോ' പ്രതിഭാസവും തുടരുന്ന ഫോസിൽ ഇന്ധന ഉപയോഗവും വരും മാസങ്ങളിലും താപനില കൂടുതൽ ഉയർത്തുമെന്നും പുതിയ റെക്കോർഡുകൾ ഭേദിക്കപ്പെടുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

