സൗദി അറേബ്യക്കെതിരായ ആക്രമണം പാകിസ്താനെതിരായ ആക്രമണം; ഇറാനെ ഓർമിപ്പിച്ച് ഇഷാഖ് ദാർ
text_fieldsപാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ
ഇസ്ലാമാബാദ്/റിയാദ്: സൗദി അറേബ്യയുടെ മണ്ണിലേക്ക് ഇനിയൊരു ഇറാനിയൻ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി, സൗദിയുമായുള്ള പാകിസ്താന്റെ സംയുക്ത പ്രതിരോധ കരാറിനെക്കുറിച്ച് ഇറാന് ശക്തമായ മുന്നറിയിപ്പ് നൽകി പാകിസ്താൻ. പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യയുമായുള്ള തന്ത്രപ്രധാനമായ പ്രതിരോധ കരാറിനെക്കുറിച്ച് താൻ ഇറാൻ അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് ദാർ പറഞ്ഞു. ഏകദേശം 25 ലക്ഷം പാകിസ്താൻ പൗരന്മാർ സൗദി അറേബ്യയിൽ താമസിക്കുന്നുണ്ടെന്നും, അതേസമയം 33,000 പാകിസ്താൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും പാകിസ്താൻ പ്രധാനമന്ത്രി മുഹമ്മദ് ഷഹബാസ് ഷെരീഫും ചേർന്നാണ് ഈ സംയുക്ത തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക, ഏതെങ്കിലും തരത്തിലുള്ള വിദേശ ആക്രമണങ്ങളെ സംയുക്തമായി പ്രതിരോധിക്കുക, സൗദി അറേബ്യക്കോ പാകിസ്താനോ നേരെയുള്ള ഏത് ആക്രമണവും ഇരുരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും എന്നിവയാണ് ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ കരാറിലെ പ്രധാന ഘടകങ്ങൾ. സൗദി അറേബ്യയുടെ സുരക്ഷക്കും സ്ഥിരതക്കും പാകിസ്താൻ നൽകുന്ന വലിയ പ്രാധാന്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

