കോംഗോയിലെ അഭയാർഥി ക്യാമ്പിൽ ആക്രമണം; 41 മരണം
text_fieldsകിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആഭ്യന്തര അഭയാർഥി ക്യാമ്പിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. ഇറ്റുരി പ്രവിശ്യയിലെ ലാല ക്യാമ്പിൽ തിങ്കളാഴ്ച പുലർച്ചയായിരുന്നു സംഭവം. കോഓപറേറ്റിവ് ഫോർ ദിവ ഡെവലപ്മെന്റ് ഓഫ് കോംഗോ (കോഡെകോ) ആണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.
വംശീയസംഘട്ടനം പതിവായ രാജ്യത്ത് ഗോത്രവിഭാഗമായ ലെൻഡു സമുദായത്തിന്റെ സംരക്ഷണത്തിനായി രൂപവത്കരിച്ച സംഘടനയാണിത്. ക്യാമ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ തുരുതുരാ വെടിവെക്കുകയും തമ്പുകൾക്ക് തീയിടുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ എ.എഫ്.പി വാർത്ത ഏജൻസിയോട് പറഞ്ഞു.
ഇറ്റുരിയിൽ സായുധസംഘങ്ങൾ തമ്മിൽ സന്ധിസംഭാഷണം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് നടുക്കിയ ആക്രമണം. കഴിഞ്ഞ വർഷം മറ്റൊരു ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ അറുപതോളം പേർ കൊല്ലപ്പെട്ടിരുന്നു. മറ്റു പ്രദേശങ്ങളിലെ സായുധ സംഘർഷങ്ങൾ കാരണം 70,000ത്തോളം പേർ കഴിഞ്ഞ ഏപ്രിൽ 15നും മേയ് 15നും ഇടക്ക് ഇറ്റുരിയിലെ അഭയാർഥി ക്യാമ്പുകളിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

