യമനിൽ ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ പട്ടിണിയിൽ
text_fieldsസൻആ: യുദ്ധം തകർത്തെറിഞ്ഞ യമനിൽ ലക്ഷക്കണക്കിന് കുട്ടികൾ കൊടും പട്ടിണിയിൽ. ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും കടുത്ത ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നതെന്ന് കുട്ടികൾക്കുള്ള സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ‘സേവ് ചിൽഡ്രൻ’ എന്ന എൻ.ജി.ഒ പറയുന്നു. വെള്ളവും ഭക്ഷണവുമില്ലാതെ മരണവക്ത്രത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം പത്തു ലക്ഷത്തിലധികം വരുമെന്നും ഇവർ പറയുന്നു. ഹൂതി വിമതരും സർക്കാർ അനുകൂല സഖ്യ സേനയും തമ്മിൽ നടന്ന രൂക്ഷമായ യുദ്ധത്തിൽ യമനിലെ പല നഗരങ്ങളും തരിപ്പണമായതായാണ് റിപ്പോർട്ട്.
ആയിരക്കണക്കിന് പേരാണ് ഇവിടങ്ങളിൽ നരക ജീവിതം നയിക്കുന്നത്. യുദ്ധം ഏറ്റവും മാരകമായ പരിക്കേൽപിച്ചത് കുട്ടികളുടെ ജീവിതത്തെയാണെന്നതാണ് ഇവിടെനിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അടുത്ത നേരത്തെ ഭക്ഷണം എവിടെനിന്ന് കിട്ടുമെന്നറിയാതെയാണ് കുട്ടികൾ കഴിയുന്നതെന്ന് ‘സേവ് ചിൽഡ്രൻ’ പറയുന്നു. വടക്കൻ യമനിലെ ഒരു ആശുപത്രിയിൽ സന്ദർശനം നടത്തിയപ്പോൾ പട്ടിണികൊണ്ട് കരയാൻ പോലുമാവാതെ ശോഷിച്ച ശരീരങ്ങളുമായി നിരവധി കുഞ്ഞുങ്ങളെ കാണാനിടയായതായി സംഘടനയുടെ സി.ഇ.ഒ ഹെല്ലെ തോണിങ് അറിയിച്ചു. ബോംബ് മുതൽ പട്ടിണി മരണവും കോളറ അടക്കമുള്ള മഹാമാരികളുമാണ് ഇൗ കുരുന്നുകളെ കാത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഇറാനിൽനിന്നും ആയുധങ്ങൾ കള്ളക്കടത്തു നടത്തുന്നുവെന്ന് ആരോപിച്ച് ഹൊദൈദ തുറമുഖം ഭാഗികമായി അടച്ചിട്ടത് ഇൗ ഭാഗത്തേക്കുള്ള സന്നദ്ധ സഹായങ്ങൾ എത്തിക്കുന്നതിൽ തടസ്സമായി നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.