ഹോങ്കോങ്ങിൽ പിടിമുറുക്കി ചൈന; ദേശീയ സുരക്ഷ നിയമത്തിന് മുന്നൊരുക്കം
text_fieldsബെയ്ജിങ്: സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായി തുടരാനുള്ള ഹോംങ്കോങ് ജനതയുടെ സ്വപ്നത്തിനുമേൽ കരിനിഴൽ വീഴ്ത്തി ദേശീയ സുരക്ഷ നിയമം ബാധകമാക്കാൻ ചൈനീസ് സർക്കാർ ഒരുങ്ങുന്നു. വെള്ളിയാഴ്ച ആരംഭിച്ച ചൈനീസ് പാർലമെൻറിെൻറ (എൻ.പി.സി) വാർഷിക സമ്മേളനത്തിലാണ് പുതിയ നിയമ നിർമാണത്തിനുള്ള കരട് ചട്ടങ്ങൾ കമ്യൂണിസ്റ്റ് സർക്കാർ പ്രഖ്യാപിച്ചത്.
ഹോങ്കോങ്ങിനുമേൽ ചൈനക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ദേശീയ സുരക്ഷ നിയമം. ഇതുവഴി സംഘടിക്കാനും പ്രതിഷേധിക്കാനുമുള്ള ഹോങ്കോങ് ജനതയുടെ അവകാശം ചൈന കവർന്നെടുക്കുമെന്ന ആശങ്ക വ്യാപകമാണ്. നേരത്തേ ചൈനയുടെ ഇടപെടലുകൾക്കെതിരെ ഹോങ്കോങ്ങിലെ ജനാധിപത്യ വാദികൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഹോങ്കോങ്ങിലെ ചൈനീസ് പ്രതിനിധി ഇത്തരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് ശ്രമിച്ചിരുന്നത്.
ഇത് വകവെക്കാതെയാണ് കോവിഡ് ഭീതിയുടെ മറവിൽ അധികാരം അരക്കിട്ടുറപ്പിക്കാൻ ചൈന വീണ്ടും ശ്രമം നടത്തുന്നത്.
ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിനെ 1997ലാണ് ചൈനക്ക് കൈമാറുന്നത്. ‘ഒരു രാഷ്ട്രം രണ്ട് നിയമം’ എന്ന അനൗദ്യോഗിക തത്ത്വത്തിെൻറ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. അന്നുതൊട്ട് ഹോങ്കോങ്ങിെൻറ അതിർത്തി സംരക്ഷണം ചൈന ഏറ്റെടുത്തെങ്കിലും ചൈനയിലെ നിയമങ്ങൾ ഹോങ്കോങ്ങിന് ബാധകമായിരുന്നില്ല.
ഇത് ചൈനയെ ഏറെ നാളായി അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. കൈമാറ്റവേളയിൽ മുന്നോട്ടുവെച്ച ‘ഒരു രാഷ്ട്രം രണ്ടു നിയമം’ എന്ന വ്യവസ്ഥ ചൈനീസ് സർക്കാർ അംഗീകരിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഹോങ്കോങ്ങിെൻറ സുരക്ഷ വർധിപ്പിക്കുന്നതിെൻറ ഭാഗമായുള്ള ഭരണഘടനാപരമായ നിയമനടപടി മാത്രമാണ് സർക്കാർ നടത്തുന്നതെന്നായിരുന്നു ചൈനീസ് വക്താവ് സങ് യെസൂയിയുടെ വിശദീകരണം.
അതേസമയം, കൈമാറ്റ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ചൈന നടത്തുന്നതെന്ന് ഹോങ്കോങ്ങിലെ ജനാധിപത്യ വാദികൾ ആരോപിക്കുന്നു.
എന്തു വില കൊടുത്തും ചൈനീസ് നടപടി പ്രതിരോധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ സുരക്ഷ നിയമം ഹോങ്കോങ്ങിന് മേൽ ചുമത്തിയാൽ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.