കേരളത്തിന് എന്തുസഹായം നൽകാനും തയാർ - ഇംറാൻ ഖാൻ
text_fieldsന്യൂഡൽഹി: ദുരന്തങ്ങളെ അതിജീവിക്കാൻ വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം വൻ വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിരിക്കെ പ്രളയ ക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ സന്നദ്ധമാണെന്ന് പാകിസ്താനും. പുതിയ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനാണ് സഹായ സന്നദ്ധത അറിയിച്ചത്.
പ്രളയ ദുരിതമനുഭവിക്കുന്ന കേരളീയർക്ക് വേണ്ടി പാകിസ്താനിലെ ജനങ്ങൾ പ്രാർഥനകളും ആശംസകളും അറിയിക്കുന്നു. ആവശ്യമുള്ള എന്ത് സഹായം നൽകാനും ഞങ്ങൾ തയാറാണ് - ഇംറാൻ ഖാൻ ട്വീറ്റ് ചെയ്തു.
കേരളത്തിലെ പ്രളയത്തിൽ 237 പേരാണ് കൊല്ലപ്പെട്ടത്. 20,000 കോടിയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് പ്രാഥമിക നിഗമനം. 2000 കോടി അടിയന്തര സഹായം നൽകണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടും 600 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതിനിടെ വിവിധ രാജ്യങ്ങൾ കേരളത്തിന് സഹായ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം. യു.എ.ഇ നൽകാമെന്നു പറഞ്ഞ 700 കോടി സ്വീകരിക്കേണ്ടെന്നും കേന്ദ്രം തീരുമാനിച്ചിരുന്നു. അതിനിടെയാണ് പാകിസ്താനും സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് പുതിയ പ്രധാനമന്ത്രി ഇംറാൻ ഖാൻ അറിയിച്ചിരുന്നു. സമാധാന ചർച്ചക്ക് വേണ്ടി ഇന്ത്യ ഒരു ചുവട് വെച്ചാൽ പാകിസ്താൻ രണ്ടു ചുവട് മുന്നോട്ടുവെക്കുമെന്ന് ഇംറാൻ ഖാൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.