തുർക്കിയെ ഉലച്ച് നാണയ പ്രതിസന്ധി; തിരിച്ചുപിടിക്കാൻ അടിയന്തര നീക്കം
text_fieldsഅങ്കാറ: ഡോളറുമായി വിനിമയത്തിൽ തുർക്കി നാണയമായ ലിറ കുത്തനെ വീണതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കം. തിങ്കളാഴ്ച മാത്രം ഏഴു ശതമാനം മൂല്യം നഷ്ടമായ ലിറ യു.എസ് ഡോളറുമായി 7.24നാണ് തിങ്കളാഴ്ച ഇടപാടുകൾ നടത്തിയത്. ലിറയുടെ വൻവീഴ്ച ഒഴിവാക്കാൻ തുർക്കി സെൻട്രൽ ബാങ്ക് ഇടപെട്ടിട്ടും കാര്യമായ മാറ്റം ഉണ്ടാക്കാനായിട്ടില്ല. ഇൗ വർഷം മാത്രം 45 ശതമാനമാണ് ലിറയുടെ മൂല്യനഷ്ടം.
സമ്പദ്വ്യവസ്ഥയിൽ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ സ്വാധീനത്തെ ചൊല്ലിയുള്ള ആധികളും അമേരിക്കയുടെ പുതിയ തീരുവ പ്രഖ്യാപനവുമാണ് ഏറ്റവുമൊടുവിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. തുർക്കിയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് തീരുവ ഇരട്ടിയാക്കാൻ കഴിഞ്ഞ ദിവസം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുർക്കിയുടെ നാണയം വൻതോതിൽ ഇടിഞ്ഞത്.
പുതിയ പ്രതിസന്ധി തുർക്കിക്കു നേരെയുള്ള ആക്രമണമാണെന്ന് ധനമന്ത്രി ബീറാത് അൽബൈറഖ് കുറ്റപ്പെടുത്തി. പ്രതിസന്ധിയിലായ ബാങ്കുകളെയും ചെറുകിട, മധ്യനിര വ്യവസായങ്ങളെയും രക്ഷിക്കാൻ പ്രത്യേക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന പലിശനിരക്കുകൾ ഇൗടാക്കുന്നതിനെതിരെ പ്രസിഡൻറ് ഉർദുഗാൻ ശക്തമായി രംഗത്തെത്തിയിരുന്നു. ഇത് ചൂഷണത്തിനുള്ള ഉപാധിയാണെന്ന് അദ്ദേഹം പറയുന്നു.
ഇതിനു പിന്നാലെ മകൻ അൽബൈറഖിനെ ധനമന്ത്രി പദവിയിൽ ഇരുത്തിയതോടെ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് ഉർദുഗാൻ ചരടുവലിക്കുന്നതായി ആരോപണമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
