തുർക്കി സൈന്യം സിറിയയിലേക്ക്
text_fieldsഅങ്കാറ: കുർദ് വിമതർക്കെതിരെ പോരാടുന്നതിന് സിറിയ-ഇറാഖ് അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി തുർക്കി. സിറിയയിൽ നിന്ന്് അമേരിക്ക സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് വടക്കൻ അതിർത്തിയിലേക്ക് തുർക്കി സൈന്യത്തെ അയക്കുന്നത്.
അതിർത്തിയിലെ സിറിയൻ സൈന്യത്തിനൊപ്പം തുർക്കി സേനയും ഉടൻ ചേരുമെന്ന് തുർക്കി കമ്യൂണിക്കേഷൻ ഡയറക്ടർ ഫഹ്റത്തൈൻ അൽതും അറിയിച്ചു. തുർക്കിയുടെ ഐ.എസ് വിരുദ്ധ പോരാട്ടങ്ങളെ തടയുന്നത് അവസാനിപ്പിക്കുക, അല്ലെങ്കിൽ കൂറുമാറുക എന്നതാണ് കുർദുകൾക്ക് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനൊപ്പം യു.എസ് സേനയുടെ സഹായികളായാണ് കുർദ് വിമതർ പോരാടിയിരുന്നത്. സിറിയയിൽനിന്ന് കുർദ് വിമതരെ തുടച്ചുനീക്കാനാണ് തുർക്കിയുടെ സൈനിക നടപടി. ഇറാഖ്- സിറിയ അതിർത്തിയിലൂടെയുള്ള കുർദുകളുടെ സഞ്ചാരപാത അടക്കുക എന്നതാണ് തുർക്കിയുടെ പ്രധാന ലക്ഷ്യം.
സിറിയയുടെ വടക്കുകിഴക്കൻ മേഖലയാണ് കുർദ് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വാധീനപ്രദേശം. നേരത്തേ തുർക്കി കുർദുകളെ ഉന്നംവെക്കുന്നതിനെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.