ഞങ്ങൾക്ക് കൂട്ടിച്ചേർക്കലും കീഴടക്കലും വേണ്ട; ഫലസ്തീനികൾക്ക് പിന്തുണയുമായി ഇസ്രായേലികൾ
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിെൻറ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഇസ്രായേൽ പൗരൻമാർ രംഗത്ത്. ഇസ്രായേലിലെ അറബ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളും ഇടതുപാർട്ടികളും സന്നദ്ധസംഘടനകളുമാണ് പ്രതിഷേധവുമായി പ്രധാനമായും നിരത്തുകളിലുള്ളത്.
മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് പ്രതിഷേധക്കാർ ഒത്തുചേർന്നത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ശനിയാഴ്ച മാത്രം 6000 ത്തില്‍ അധികം പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്.
ഞങ്ങൾക്ക് കൂട്ടിച്ചേർക്കലും കീഴടക്കലും വേണ്ട. സമാധാനവും ജനാധിപത്യവുമാണ് വേണ്ടതെന്ന മുദ്രാവാക്യങ്ങളാണ് പ്രതിഷേധങ്ങളിൽ മുഴങ്ങുന്നത്. ചിലർ ഫലസ്തീൻ പതാകകൾ ഉയർത്തുകയും ചെയ്തു. അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് ബേണി സാൻഡേഴ്സ് വിഡിയോ കോൺഫറൻസിലൂടെ റാലിയെ അഭിസംബോധന ചെയ്തു. അറബികളും ജൂതരും ഒരുമിക്കുന്ന ദിനം വന്ന് അണയുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
നമ്മളൊരു നാൽക്കവലയിലാണുള്ളത്. അതിൽ ആദ്യത്തെ വഴി നമ്മളെ യഥാർഥ ജനാധിപത്യത്തിലേക്കും തുല്യതയിലേക്കും നയിക്കുന്നു. രണ്ടാമത്തെ വഴി നമ്മെ വെറുപ്പിലേക്കും ഹിംസയിലേക്കും വർണവിവേചനത്തിലേക്കും നയിക്കുന്നു. നമ്മളിവിടെ കൂടിയിരിക്കുന്നത് ആദ്യത്തെ വഴി തെരഞ്ഞെടുക്കാനാണ്.- ഇസ്രായേലിലെ പ്രമുഖ അറബ് നേതാവ് അയ്മൻ ഒദേ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങുന്ന ഇസ്രായേലിന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂനിയനും നേരത്തേ രംഗത്തെത്തിരുന്നു. അത്തരം നീക്കങ്ങൾ ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമായി അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ദ്വിരാഷ്ട്ര ഫോർമുലക്ക് തുരങ്കം വെക്കുന്നതാണെന്ന് യു.എന്നിെൻറ പശ്ചിമേഷ്യൻ പ്രതിനിധി നിേകാളായ് മ്ലാദനോവ് വിലയിരുത്തിരുന്നു.
യു.എസ് പ്രസിഡൻറായി ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതോടെയാണ് വെസ്റ്റ്ബാങ്കിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനുള്ള നെതന്യാഹുവിെൻറ നീക്കങ്ങൾ എളുപ്പമായത്. കാലങ്ങളായി തുടരുന്ന ഫലസ്തീൻ-ഇസ്രായേൽ സംഘർഷം പരിഹരിക്കാൻ വെസ്റ്റ്ബാങ്കിെൻറ മറ്റുഭാഗങ്ങൾ കൂടി ഇസ്രായേലിെൻറ സമ്പൂർണ നിയന്ത്രണത്തിലാക്കി, ട്രംപ് സമാധാന േഫാർമുലയും മുന്നോട്ടുവെച്ചു. എന്നാൽ, ഈ ഫോർമുല ഫലസ്തീൻ തള്ളുകയായിരുന്നു.
1967ലാണ് ഇസ്രായേൽ വെസ്റ്റ്ബാങ്ക് പിടിച്ചെടുത്തത്. അതിനു ശേഷം ഇതുവരെയായി ഏഴു ലക്ഷം ജൂതകുടിയേറ്റക്കാരാണ് വെസ്റ്റ്ബാങ്കിലും കിഴക്കൻ ജറൂസലമിലുമായി കഴിയുന്നത്. ഇസ്രായേലിെൻറ വെസ്റ്റ്ബാങ്ക് പിടിച്ചെടുക്കൽ നിയമവിരുദ്ധമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. വെസ്റ്റ്ബാങ്കും കിഴക്കൻ ജറൂസലമും ഉൾപ്പെടുത്തി സ്വതന്ത്ര രാജ്യം വേണമെന്നാണ് ഫലസ്തീെൻറ കാലങ്ങളായുള്ള ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.