ചില്ലു ജാലകത്തിനപ്പുറം നിറകൺചിരി
text_fieldsചിയാങ്റായി: സ്കൂളിലെ ആദ്യദിനം ഒാർമവരും ഇൗ ആശുപത്രി രംഗം കണ്ടാൽ. മനസ്സിൽ ഒരുപാട് സന്തോഷം നിറയുേമ്പാൾ അതൊരു കണ്ണീർപ്പെയ്ത്താകുന്നപോലെ. ആദ്യദിനം സ്കൂളിലെത്തിയ ഏതെങ്കിലും ഒരു കുട്ടി കരയാൻ കാത്തിരുന്ന്, പിന്നെ അതൊരു കൂട്ടക്കരച്ചിലാകുംപോലെ. 18നാൾ ഗുഹക്കുള്ളിൽ കുടുങ്ങിയവരെ പ്രവേശിപ്പിച്ച ആശുപത്രിയുടെ ജാലകപ്പുറത്തെ കാഴ്ചയും സമാനമായിരുന്നു. മാതാപിതാക്കളാണ് ഇവിടെ വിങ്ങിപ്പൊട്ടിയതും ആർത്തലച്ചതും. മക്കളെ ഒരുനോക്ക് കാണാനുള്ള കൊതിയുടെ വേലിയേറ്റം അവരിൽ കാണാമായിരുന്നു.
ആശുപത്രിക്കിടക്കയിൽ കിടന്നവർ മാതാപിതാക്കളുടെ മുഖം തിരിച്ചറിഞ്ഞ് കൈവീശിയതോടെ തുടങ്ങുകയായി കണ്ണീർമഴ. അകത്തും കണ്ണീരൊഴുക്കുന്നവരുണ്ടായിരുന്നു. ലോകം മുഴുവൻ ‘ധൈര്യശാലികൾ’ എന്ന് മുദ്രചാർത്തിയവരെല്ലാം ഉറ്റവരുടെ സ്നേഹത്തിനുമുന്നിൽ വെറും കണ്ണീർകുട്ടികളായി. കണ്ടവർ കണ്ടവർ ഒന്ന് തൊടാനും കെട്ടിപ്പിടിക്കാനും കെഞ്ചുന്നത് കാണാമായിരുന്നു. അവരെ സ്നേഹത്തോടെ പിന്തിരിപ്പിക്കാൻ ഡോ. ചൈയാവേ തനാപൈസനെപ്പോലുള്ളവർക്ക് ആയി. കണ്ണാടിവാതിലിനപ്പുറം കാമറക്കണ്ണുകളെ കാണുേമ്പാൾ അവർ വിരലുയർത്തി വിജയചിഹ്നം കാട്ടി.
അണുബാധ ഉണ്ടാകാതിരിക്കാനും പൂർണ ആരോഗ്യം വീണ്ടെടുക്കാനുമാണ് രക്ഷപ്പെട്ടവരെയെല്ലാം ആശുപത്രിയിലാക്കിയത്. അമിതമായി മരുന്നു നൽകിയെന്ന ആക്ഷേപം ആശുപത്രി അധികൃതർ തള്ളി. മൂന്നുപേർക്ക് ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ട്. കൂടുതൽ പേരും ഒരാഴ്ചക്കകം ആശുപത്രി വിടും. അവർ ഒരു മാസത്തിനകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.