റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ സിറിയയില്‍ പൊലിഞ്ഞത് 10,000 ജീവന്‍
text_fieldsഡമസ്കസ്: 12 മാസമായി സിറിയയില്‍ ബശ്ശാര്‍ ഭരണകൂടത്തിന് പിന്തുണയുമായി റഷ്യ നടത്തുന്ന വ്യോമാക്രമണത്തില്‍ 3800 സിവിലിയന്മാരുള്‍പ്പെടെ 9364 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 2800 വിമതരും സൈനികരും 2700 ഐ.എസ് തീവ്രവാദികളും ഉള്‍പ്പെടും. 2015 സെപ്റ്റംബര്‍ മുതലാണ് റഷ്യ ആക്രമണം തുടങ്ങിയത്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 20,000ത്തിലേറെ സിവിലിയന്മാര്‍ക്ക് പരിക്കേറ്റു.
ഐ.എസിനെ ലക്ഷ്യംവെച്ചാണ് ആക്രമണമെന്നായിരുന്നു തുടക്കം മുതല്‍ റഷ്യയുടെ വാദം. എന്നാല്‍, ആക്രമണത്തിലൂടെ നിരവധി ആശുപത്രികളും ആരോഗ്യ ക്ളിനിക്കുകളും റഷ്യ തകര്‍ക്കുകയാണെന്ന് മനുഷ്യാവകാശ സംഘങ്ങള്‍ ആരോപിക്കുന്നു. സിറിയയില്‍ നിരപരാധികളെ കുരുതിചെയ്യുന്ന നയമാണ് യു.എസും പിന്തുടരുന്നത്. ഐ.എസിനെതിരെയെന്ന വ്യാജേന യു.എസ് സഖ്യസേന നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി സിവിലിയന്മാരാണ് അനുദിനം കൊല്ലപ്പെടുന്നത്.
സെപ്റ്റംബര്‍ ആദ്യവാരം നടന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ഏക വഴിയെന്നാണ് യു.എസിന്‍െറ പക്ഷം. എന്നാല്‍, ബശ്ശാറിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന യു.എസിന്‍െറ ആവശ്യം വകവെക്കാതെ അലപ്പോയില്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ തുടരുകയാണ് റഷ്യ. ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ പരാജയപ്പെട്ടതിന് പരസ്പരം പഴിചാരുകയാണ് ഇരു രാജ്യങ്ങളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.