മസ്ജിദുൽ അഖ്സ കവാടത്തിൽ സുരക്ഷ കാമറകളുമായി ഇസ്രായേൽ
text_fieldsജറൂസലം: സംഘർഷത്തിന് അയവുവരുത്താൻ തയാറല്ലെന്ന സൂചനയുമായി മസ്ജിദുൽ അഖ്സയുടെ കവാടത്തിൽ ഇസ്രായേൽ സുരക്ഷ കാമറകൾ സ്ഥാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ഇവിടെ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിച്ചതിനു പിന്നാലെയാണിത്. കൂടുതൽ ആക്രമണങ്ങൾ തടയാൻ മതിയായ സുരക്ഷ വേണമെന്നും മെറ്റൽ ഡിറ്റക്ടറുകൾഒരു തരത്തിലും മാറ്റില്ലെന്നുമുള്ള ഉറച്ചനിലപാടിലാണ് ഇസ്രായേൽ.
മസ്ജിദുൽ അഖ്സയുടെ നിയന്ത്രണം സ്വന്തം അധീനതയിൽ കൊണ്ടുവരാനും അവിടേക്ക് പ്രവേശിക്കുന്നത് തടയുന്നതിെൻറ ഭാഗമായാണ് ഇൗ നടപടികളെന്നു ഫലസ്തീൻ ആരോപിച്ചു. പുതിയ സുരക്ഷ സംവിധാനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി.
ഇസ്രായേൽ തീക്കൊള്ളികൊണ്ട് കളിക്കുകയാണെന്ന് അറബ്ലീഗ് വിമർശിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഫലസ്തീനികളെ തടയുന്ന ഇസ്രായേലിെൻറ നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധമുയർന്നിരുന്നു. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.എൻ രക്ഷാസമിതി ഇന്ന് അടിയന്തരയോഗം ചേരും. ഇൗജിപ്ത്, ഫ്രാൻസ്, സ്വീഡൻ എന്നീ രാജ്യങ്ങളാണ് വിഷയം രക്ഷാസമിതിയിൽ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ആയുധങ്ങളുമായി മസ്ജിദിലേക്ക് കടക്കുന്നത് തടയാനാണ് പുതിയ സുരക്ഷമാർഗങ്ങളൊരുക്കിയതെന്നും സംഘർഷത്തിന് അയവുവരുത്താൻ ബദൽ മാർഗങ്ങൾ തേടുമെന്നും ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട സംഘർഷത്തിൽ രണ്ട് ഫലസ്തീൻ യുവാക്കൾകൂടി കൊല്ലപ്പെട്ടു. 17ഉം 18ഉം വയസ്സുള്ളവരാണ് മരിച്ചത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ ഇവരുടെ വീടുകളിൽ തെരച്ചിൽ നടത്തി സൈന്യം മുദ്ര വെക്കാനൊരുങ്ങുന്നതിനിടെയാണ് സംഭവമെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. മൂന്നു ഫലസ്തീനികളെ വെള്ളിയാഴ്ച ഇസ്രായേൽ വധിച്ചതിരുന്നു.
മുസ്ലിംകളും ജൂതന്മാരും ഒരുപോലെ വിശുദ്ധഭൂമിയായി കരുതുന്ന മസ്ജിദുൽ അഖ്സ പരിസരത്ത് തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്ന് ഗ്രാൻറ് മുഫ്തി െശെഖ് മുഹമ്മദ് ഹുസൈൻ ആവശ്യപ്പെട്ടു. കിഴക്കൻ ജറൂസലം, വെസ്റ്റ്ബാങ്ക്, ഗസ്സാമുനമ്പ് എന്നിവിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇവരെ നേരിടാൻ അധിക സേനയെ വിന്യസിച്ചതിനൊപ്പം ഇസ്രായേൽ കണ്ണീർവാതകവും ഗ്രനേഡുകളുമാണ് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.