അഴിമതിവിരുദ്ധ റാലി; റഷ്യൻ പ്രതിപക്ഷ നേതാവിനെ ജയിലിലടച്ചു
text_fieldsമോസ്കോ-ബ്രസൽസ്: റഷ്യയിൽ അഴിമതി വിരുദ്ധ റാലിക്ക് ആഹ്വാനം ചെയ്ത പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ മോസ്കോ കോടതി 15ദിവസത്തെ തടവിനു ശിക്ഷിച്ചു. പ്രതിപക്ഷം നിയമം മറികടന്ന് സംഘർഷത്തിന് ശ്രമിക്കുകയാണെന്ന് റഷ്യൻ പാർലമെൻറ് ആരോപിച്ചു. നേരത്തേ അലക്സി 350ഡോളർ പിഴ യടക്കാനും കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് ഉത്തരവ് മറികടന്ന് പ്രതിഷേധറാലി നടത്തിയതിന് അലക്സിയുൾപ്പെടെ 500ഒാളം പ്രതിഷേധകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഴിമതിയാരോപിതനായ പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് രാജിവെക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
2012ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാണ് അരങ്ങേറിയത്. 4000ത്തോളം പേർ റാലിയിൽ പെങ്കടുത്തിരുന്നു. അലക്സിയാണ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ ഏകോപിപ്പിച്ചത്. രാജ്യത്ത് നടക്കുന്ന അഴിമതിക്കെതിരെ ബ്ലോഗിലൂടെ പ്രതികരിച്ചു കൊണ്ടാണ് 2008 മുതൽ ഇൗ 40കാരൻ രാഷ്ട്രീയത്തിൽ സജീവമായത്. പുടിെൻറ കടുത്ത വിമർശകനായ അലക്സി 2018ൽ നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതിനിടെ,സമാധാനപരമായി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ യൂറോപ്യൻ യൂനിയൻ രംഗത്തെത്തി. അലക്സി ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധകരെ ഉടൻ വിട്ടയക്കണമെന്ന് ഇ.യു ആവശ്യപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിന് എതിരാണ് റഷ്യൻ പൊലീസിെൻറ നടപടിയെന്ന് ഇ.യു വക്താവ് ആരോപിച്ചു. പ്രധാനമന്ത്രി ദിമിത്രി മെദ്വ്യദെവ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നാവാൽനി കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. അധികാര ദുര്‍വിനിയോഗം നടത്തി അനധികൃത സ്വത്തുക്കള്‍ ഉണ്ടാക്കിയെന്നായിരുന്നു പ്രധാന ആരോപണം. ആരോപണങ്ങളോട് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രസിഡൻറ് വ്ലാദിമിര്‍ പുടിന്‍ രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച 99 നഗരങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും പദ്ധതിയിട്ടിരുന്നു. എന്നാല്‍, 72 നഗരങ്ങളിലും പൊലീസ് അനുമതി നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.