കോവിഡ് ഭീതി: പാകിസ്താനിൽ നിന്നുള്ള ഗതാഗതം തടയണമെന്ന് പാക് അധീന കശ്മീർ
text_fieldsന്യൂഡൽഹി: പാകിസ്താനിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ അവിടങ്ങളിൽ നിന്നുള്ള മുഴുവൻ ഗതാഗതവും തടയണമെന്ന് പാക് അധീന കശ്മീരും ഗിൽജിത്ത് ബാൽതിസ്താനും. കോവിഡ് ബാധിതരെ പാക്ക് അധീന കശ്മീരിൽ എത്തിക്കാനുള്ള പാക് സൈന്യത്തിെൻറ നീക്കവും പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള കോവിഡ് ബാധിതർക്കായി പാക്കധീന കശ്മീരിൽ താൽകാലിക ആശുപത്രികൾ സംവിധാനിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഇതിനെതിരെ മിർപുർ കമീഷണർക്ക് പ്രദേശവാസികൾ കത്ത് നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും വലിയ കെട്ടിടങ്ങളുമെല്ലാം സൈന്യം ഇതിനായി അധീനപ്പെടുത്തുന്നതിനെതിരെ പ്രദേശത്ത് പ്രക്ഷോഭങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.
ആശുപത്രികൾ സംവിധാനിക്കുന്നതിന് പകരം രോഗികളെ ഉപേക്ഷിക്കാനുള്ള കേന്ദ്രങ്ങളാണ് പാക് അധീന കശ്മീരിൽ സ്ഥാപിക്കുന്നതെന്ന രീതിയിൽ ആരോപണങ്ങൾ ശക്തമാണ്. ഇതാണ് പ്രക്ഷോഭങ്ങൾ രൂപപ്പെടാനുള്ള കാരണം.
ഗിൽജിത്ത് ബൽതിസ്താനിൽ 84 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ജനം ഭീതിയിലാണ്. മേഖലയിൽ ചൈനാകാരുടെ എണ്ണം കുടുതലാണെന്നതിനാലും ജനങ്ങൾ ആശങ്കയിലാണ്. ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് മേഖഖലയിൽ ചൈനീസ് തൊഴിലാളികളടക്കം ക്യാമ്പ് ചെയ്യുന്നത്.
പാകിസ്താനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1100 കടന്നിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിൽ മാത്രം 323 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.