കള്ളപ്പണം വെളുപ്പിക്കൽ: മുൻ പാക് പ്രസിഡൻറ് ആസിഫ് അലി സർദാരി അറസ്റ്റിൽ
text_fieldsഇസ്ലാമാബാദ്: കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ മുൻ പാകിസ്താൻ പ്രസിഡൻറ് ആസിഫ് അലി സർദാരി അറസ്റ്റിൽ.
സഹോദരിക്കൊപ്പം ചേർന്ന് കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ആസിഫ് അലിക്കെതിരെ നേരത്തെ കേസുണ്ടായിരുന്നു. പാർക്ക് ലെയ്നിൽ ഒാഹരി പങ്കാളിത്തമുള്ളതായി അവകാശപ്പെട്ട് പാരത്തോൺ എന്ന പേരിൽ വ്യാജ കമ്പനി നടത്തുകയും കമ്പനിയുടെ പേരിൽ നാഷണൽ ബാങ്ക് ഓഫ് പാകിസ്താനിൽ നിന്ന് 150 കോടി രൂപ വായ്പയെടുത്ത് ഇൗ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റിെയന്നതാണ് കേസ്. ഇസ്ലാമാബാദ് ഹൈകോടതിയിൽ നൽകിയ ഇടക്കാല ജാമ്യാപേക്ഷ സർദാരി പിൻവലിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
സർദാരി നേരത്തേ തന്നെ അഴിമതി വിരുദ്ധ വിഭാഗത്തിൻെറ കസ്റ്റഡിയിലാണ്. അദ്ദേഹത്തെ ചൊവ്വാഴ്ച അക്കൗണ്ടബിലിറ്റി കോടതി മുമ്പാകെ ഹാജരാക്കും. പാർക്ക് ലെയ്ൻ കേസിൽ ആസിഫ് അലിയെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ അപേക്ഷ നൽകുമ്പോൾ, കള്ളപ്പണം വെളുപ്പിക്കൽ കേസിൻെറ അന്വേഷണ ഉദ്യോഗസ്ഥൻ അദ്ദേഹത്തിൻെറ റിമാൻഡ് കാലാവധി നീട്ടാനായും അപേക്ഷ നൽകും. കോടതി രണ്ട് കേസുകളിലും ആസിഫ് അലി സർദാരിയുടെ റിമാൻഡ് അനുവദിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഓരോ കേസുകളിലും അദ്ദേഹത്തെ ചോദ്യം ചെയ്യാൻ സാധിക്കും.
കറാച്ചി ആസ്ഥാനമായ ഒരു ഭൂമി കച്ചവട കമ്പനിയാണ് പാർക്ക് ലെയ്ൻ എസ്റ്റേറ്റ്. വനഭൂമി അനധികൃതമായി ചില സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പാർക്ക് ലെയ്നിന് കൈമാറിയെന്ന ആരോപണത്തെ തുടർന്ന് അഴിമതി വിരുദ്ധ സേന സർദാരിക്കും അദ്ദേഹത്തിൻെറ മകൻ ബിലാവൽ ഭൂട്ടോ സർദാരിക്കുമെതിരെ അന്വേഷണം നടത്തിയിരുന്നു. കേസിൽ ജൂൺ 12ന് ബിലാവലിന് ക്ലീൻ ചിറ്റ് ലഭിച്ചിരുന്നു.