മിസൈൽ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ
text_fieldsപ്യോങ്യാങ്: മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക സ്ഥിരീകരണം. ശനിയാഴ്ച പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ നേതൃത്വത്തിലാണ് പരീക്ഷണം നടന്നതെന്ന് ദേശീയ വാര്‍ത്ത ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോർട്ട് ചെയ്തു. ജാപ്പനീസ് സമുദ്രത്തിലേക്ക് ഹോഡോ മേഖലയില്‍നിന്ന് നിരവധി ഹ്രസ്വദൂര മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
രാജ്യത്തിെൻറ സൈനിക ശക്തിയും രാഷ്ട്രീയ പരമാധികാരവും സംരക്ഷിക്കുന്നതിനായാണ് പരീക്ഷണം നടത്തിയതെന്നും ഉത്തര കൊറിയ പുറത്തിറക്കിയ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.യഥാർഥ സമാധാനവും സുരക്ഷയും രാജ്യത്തിെൻറ ബലത്തില്‍നിന്നാണ് ഉണ്ടാവുന്നത് എന്ന സത്യം തിരിച്ചറിയണമെന്ന് കിം ജോങ് ഉന്‍ സൈന്യത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആണവസംബന്ധമായ ചര്‍ച്ചകള്‍ തുടങ്ങിവെക്കാന്‍ യു.എസിനുമേല്‍ സമ്മർദം ചെലുത്താനുള്ള ശ്രമമാണ് പരീക്ഷണത്തിനു പിന്നിലെന്നാണ് ബി.ബി.സിയുടെ വിലയിരുത്തൽ. ഉത്തര കൊറിയയുടെ പുതിയ നീക്കത്തിനോട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചിട്ടുമുണ്ട്.
ഉത്തര കൊറിയയുടെ സാമ്പത്തിക ശക്തി തിരിച്ചറിഞ്ഞ്, നിലവില്‍ യു.എസുമായുള്ള ബന്ധം തകരുന്ന കാര്യങ്ങള്‍ ഒന്നും കിം ചെയ്യില്ല എന്ന് വിശ്വസിക്കുന്നു. താൻ കിമ്മിനൊപ്പമാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും വാക്കുപാലിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.