You are here
നേപ്പാളിൽ ഉയർന്ന മൂല്യമുള്ള ഇന്ത്യൻ നോട്ടുകൾക്ക് നിരോധനം
കാഠ്മണ്ഡു: ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് തിരിച്ചടിയായി നേപ്പാളിൽ 2,000, 500, 200 രൂപകളുടെ ഇന്ത്യൻ കറൻസികൾക്ക് വിലക്ക്. 100 രൂപയിൽ കൂടുതൽ മൂല്യമുള്ള എല്ലാ കറൻസികളുടെയും ഉപയോഗം സമ്പൂർണമായി വിലക്കി ഞായറാഴ്ചയാണ് നേപ്പാൾ രാഷ്ട്ര ബാങ്ക് ഉത്തരവിറക്കിയത്.
ബാങ്കിങ് സ്ഥാപനങ്ങൾ ഇവ കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കല്ലാതെ ഇതര രാജ്യങ്ങളിലേക്ക് നേപ്പാൾ പൗരന്മാർ 2,000, 500, 200 രൂപ നോട്ടുകൾ കൈയിൽ കരുതുന്നതിനും വിലക്കുണ്ട്. 100 രൂപയും അതിൽ താഴെയുമുള്ള നോട്ടുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബർ 13ന് 2,000, 500, 200 രൂപ നോട്ടുകൾ രാജ്യത്ത് ആളുകൾ കൈവശം വെക്കരുതെന്ന് നിർദേശിച്ച് നേപ്പാൾ ഗസറ്റ് വിജ്ഞാപനമിറക്കിയിരുന്നു.
ഇന്ത്യയിൽനിന്ന് നിരവധി പേരാണ് സന്ദർശകരായി നേപ്പാളിലെത്തുന്നത്. ഇവർക്ക് പ്രയാസം സൃഷ്ടിക്കുന്ന പുതിയ പ്രഖ്യാപനം വിനോദ സഞ്ചാര മേഖലയെ തളർത്തുമെന്ന് ആക്ഷേപമുണ്ട്. നേപ്പാളിലെ വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം കരമാർഗം 12 ലക്ഷവും വ്യോമമാർഗം 160,132 ഉം ഇന്ത്യക്കാർ നേപ്പാളിലെത്തിയതായാണ് കണക്കുകൾ. നോട്ടുനിരോധനം നടപ്പാക്കിയതിനു പിന്നാലെ മോദി സർക്കാർ പുതുതായി കൊണ്ടുവന്ന ഉയർന്ന മൂല്യമുള്ള നോട്ടുകൾക്കാണ് വിലക്കു വീണത്.