ചൈനയിൽ 89 ശതമാനം കോവിഡ് ബാധിതരും രോഗമുക്തി നേടി
text_fieldsബെയ്ജിങ്: ലോകത്താകമാനം കോവിഡ് 19 ഭീതി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആശാവഹമായ റിപ്പോർട്ടാണ് ചൈനയിൽ നിന്ന് വരുന്നത്. ചൈനയിൽ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 89 ശതമാനത്തോളം പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു. ചൈനയുടെ ദേശീയ ആരോഗ്യ കമീഷൻ തിങ്കളാഴ്ച പുറത്തു വിട്ട റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബറിൽ കൊറോണ വൈറസ് ബാധ ചൈനയിൽ പൊട്ടിപ്പുറപ്പെട്ടതു മുതൽ ഞായറാഴ്ച അർദ്ധരാത്രി വരെ 81,093 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 72,703 പേരും രോഗ മുക്തരായിട്ടുണ്ട്. 3270 പേരാണ് മരണത്തിന് കീഴടങ്ങിയത്. നിലവിൽ 5,120 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 1749 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 136 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമുണ്ട്.
കൊറോണ വൈറസ് ബാധ ആദ്യമായി പൊട്ടിപ്പുറപ്പെട്ട ഹുബെ പ്രവിശ്യയിൽ ഞായറാഴ്ച കോവിഡ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. വുഹാനിൽ നിന്നുള്ള 434 പേരുൾപ്പെടെ 447 പേർ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.