മുർസിയുടെ മരണത്തിൽ അനുശോചനവുമായി ലോകം
text_fieldsകൈറോ: ഈജിപ്ത് മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മരണത്തിൽ ലോക നേതാക്കൾ അനുശോചിച്ചു. രക്തസാക്ഷിയും സഹോദരനുമായി രുന്നു മുര്‍സിയെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ഉർദുഗാൻ പറഞ്ഞു. മുര്‍സി അനുയായികളോടും കുടുംബാംഗങ്ങളോടും ഐക്യരാഷ്ട്ര സഭ അനുശോചനം അറിയിച്ചു. യു.എന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക് ആണ് അനുശോചനം അറിയിച്ചത്.
മുര്‍സിയുടെ മരണം അതിദാരുണവും എന്നാല്‍, അപ്രതീക്ഷിതമല്ലെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറഞ്ഞു. ആവശ്യമായ ചികിത്‌സയും നല്ല ഭക്ഷണവും മുര്‍സിക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് എക്സിക്യൂട്ടിവ് ഡയറക്ടര്‍ (മിഡില്‍ ഈസ്റ്റ് - ഉത്തര ആഫ്രിക്ക) സാറ ലീ വിറ്റ്സണ്‍ ട്വീറ്റ് ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, ആംനസ്റ്റി ഇൻറർനാഷണൽ എന്നിവർക്ക് പുറമെ ഹമാസും അനുശോചനം രേഖപ്പെടുത്തി. മുർസി ഫലസ്തീനുവേണ്ടി നിലകൊണ്ട നേതാവായിരുന്നെന്ന് ഹമാസ് അനുസ്മരിച്ചു.